അച്ഛന് ഭക്ഷണത്തിൽ വിഷം ചേർത്ത് കൊടുത്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ആയുർവേദ ഡോക്ടർ നേപ്പാളിൽ മരിച്ച നിലയിൽ. എടക്കുളം അമ്മാനത്ത് പരേതരായ ശശിധരന്റെയും ബിന്ദുവിന്റെയും മകൻ മയൂർനാഥാണ് (26) മരിച്ചത്.
ഒരു വർഷം മുൻപാണ് ഇയാൾ അച്ഛനു ഭക്ഷണത്തിൽ വിഷം നൽകി കൊലപ്പെടുത്തിയത്. കേസിൽ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ യുവാവിനെ ചികിത്സയ്ക്കായി മലപ്പുറം ജില്ലയിൽ ഒരു സ്വകാര്യ ആയുർവേദ ചികിത്സാ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചിരുന്നു. യുവാവ് അപസ്മാര രോഗിയായിരുന്നു. ചികിത്സാ കേന്ദ്രത്തിൽ നിന്ന് ഒരാഴ്ച മുൻപ് ആണ് ആരും അറിയാതെ യുവാവ് രക്ഷപെട്ടത്.
യുവാവ് നേപ്പാളിൽ താമസിച്ചിരുന്ന കേന്ദ്രത്തിലെ കുളത്തിൽ കുളിക്കാനിറങ്ങിയപ്പോൾ മുങ്ങിമരിച്ചതായാണു ബന്ധുക്കൾക്കു ലഭിച്ച വിവരം. യുവാവിന്റെ ബാഗിൽ നിന്നും കിട്ടിയ ഫോണിൽ നിന്നുമാണ് പോലീസ് ബന്ധുക്കളെ വിവരം അറിയിച്ചത്. നേപ്പാളിലെത്തിയ ബന്ധുക്കൾ മൃതദേഹം തിരിച്ചറിഞ്ഞു. മൃതദേഹം അവിടെ സംസ്കരിച്ചു.