ന്യൂഡെൽഹി: ക്യാബിൻ ക്രൂ അംഗങ്ങൾ മുന്നറിയിപ്പില്ലാതെ കൂട്ട അവധിയിൽ പ്രവേശിച്ചതിനെ തുടർന്ന് 70-ലധികം എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങൾ റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. 300 ഓളം ക്യാബിൻ ക്രൂ അംഗങ്ങൾ മുന്നറിയിപ്പ് ഇല്ലാതെ അവധിയെടുക്കുകയായിരുന്നു. തുടർന്ന് മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്തതുമാണ് സർവീസ് പ്രതിസന്ധിയിലാകാൻ കാരണം. അലവൻസ് അടക്കമുള്ള ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി എയര്‍ ഇന്ത്യ ജീവനക്കാര്‍ രാജ്യവ്യാപകമായി നടത്തിയ പണിമുടക്കാണെന്നാണ് വിവരം.
ചൊവ്വാഴ്ച രാത്രി മുതലാണ് ജീവനക്കാര്‍ മുന്നറിയിപ്പില്ലാതെ അവധിയെടുത്തു തുടങ്ങിയത്. ഇതോടെ വിമാനങ്ങള്‍ വൈകാനും പലതും റദ്ദാക്കാനും തുടങ്ങി. നിരവധി യാത്രക്കാർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും വിമാനങ്ങൾ പെട്ടെന്ന് റദ്ദാക്കിയതിനെക്കുറിച്ച് നേരിട്ടും പ്രതിഷേധം അറിയിച്ചു. വിമാനങ്ങള്‍ റദ്ദാക്കിയതുമൂലം യാത്ര മുടങ്ങിയവര്‍ക്ക് ടിക്കറ്റ് തുക മുഴുവന്‍ തിരികെ നല്‍കുകയോ ബദല്‍ യാത്രാ സംവിധാനം ഏര്‍പ്പെടുത്തുകയോ ചെയ്യുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.