തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള ക്ഷേത്രങ്ങളിൽ ഭക്തർക്ക് നൽകുന്ന പ്രസാദങ്ങളിൽ നിന്നും അരളിപ്പൂ പൂർണമായി ഒഴിവാക്കും. ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ് പ്രശാന്താണ് ഇക്കാര്യം അറിയിച്ചത്.
അരളിപ്പൂവിന്റെ ഉപയോഗം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്ന ആശങ്ക നിലനിൽക്കുന്ന സാഹചര്യത്തിൽ രാസപരിശോധനാഫലം വരുന്നത് വരെ ഇടക്കാല തീരുമാനമെന്ന നിലയ്‌ക്കാണ് അരളിപ്പൂ ഒഴിവാക്കുന്നതെന്നും ഭക്തരുടെ സുരക്ഷ പരിഗണിച്ചാണ് തീരുമാനം സ്വീകരിച്ചതെന്നും ദേവസ്വം ബോർഡ് അറിയിച്ചു.
പൂജയ്‌ക്ക് ഉപയോഗിക്കുന്നതിൽ നിന്നും അരളിപ്പൂ വിലക്കിയിട്ടില്ല. നിവേദ്യ സമർപ്പണത്തിലും ഭക്തരിലേക്ക് എത്തുന്ന പ്രസാദത്തിലും അരളിപ്പൂ ഒഴിവാക്കാനാണ് തീരുമാനമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.