പിണറായി (കണ്ണൂർ): പിണറായി കോളാട് അങ്കണവാടിയില്‍ നിന്ന് നല്കിയ ചൂടുപാല് കുടിച്ച് സംസാരശേഷിയില്ലാത്ത വിദ്യാര്‍ഥിക്ക് സാരമായി പൊള്ളലേറ്റു. നാലുവയസ്സുകാരൻ മുഹമ്മദ് ഷിയാനാണ് പൊള്ളലേറ്റത്. കീഴ്ത്താടിയിലും ചുണ്ടിലും വായ്ക്കുള്ളിലുമാണ് പൊള്ളലേറ്റത്. ബിസ്മില്ലയില്‍ ഷിയാന്‍. കെ. ഷാനജിന്റെയും സി.കെ. ജസാനയുടെയും മകനാണ്.
ആയയുടെ അശ്രദ്ധയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ 10-ന് കുട്ടിയെ അങ്കണവാടിയില്‍ വിട്ടശേഷം വീട്ടില്‍ തിരിച്ചെത്തി കുറച്ചുസമയം കഴിയുമ്പോഴേക്കും കുട്ടിയുടെ മാതാവിനെ അങ്കണവാടി അധ്യാപിക അപകടവിവരം വിളിച്ചറിയിക്കുകയായിരുന്നു. ഉടൻ തന്നെ പിണറായി സാമൂഹികാരോഗ്യകേന്ദ്രത്തിലും തലശ്ശേരി ഗവ. ആശുപത്രിയിലും ചികിത്സതേടിയെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ പിണറായി പോലീസും ചൈല്‍ഡ് ലൈനും അന്വേഷണം ആരംഭിച്ചു.



