പാനൂർ ചെറ്റകണ്ടിയിൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ട ഷൈജുവിന്റേയും , സുബീഷിന്റെയും പേരിൽ സിപിഎം നിർമ്മിച്ച രക്തസാക്ഷി മണ്ഡപത്തിൻ്റെ ഉദ്ഘാടനം ഇന്ന്. വൈകിട്ട് അഞ്ചുമണിക്ക് നടക്കുന്ന ചടങ്ങിൽ ഉദ്ഘാടകനായി നിശ്ചയിച്ചിരിക്കുന്നത് സി.പി.എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയാണ്.
2015 ജൂൺ ആറിനാണ് ഈസ്റ്റ് ചെറ്റക്കണ്ടിയിലുണ്ടായ സ്ഫോടനത്തിൽ ഷൈജു, സുബീഷ് എന്നീ സിപിഎം പ്രവർത്തകർ കൊല്ലപ്പെട്ടത്. എന്നാൽ ബോംബ് നിർമാണത്തിനിടെ കൊല്ലപ്പെട്ടവർക്ക് സ്മാരകം പണിയുന്നത് വൻ വിവാദമായതോടെ പ്രതികരണങ്ങളിൽനിന്ന് സിപിഎം നേതൃത്വം ഒഴിഞ്ഞുമാറിയിരുന്നു. എല്ലാം ജില്ലാ നേതൃത്വത്തോട് ചോദിക്കണമെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.
പാനൂർ ചെറ്റക്കണ്ടിയിലെ ആളൊഴിഞ്ഞ പറമ്പിൽ ബോംബ് നിർമാണത്തിനിടെ ആയിരുന്നു പൊട്ടിത്തെറിയുണ്ടായത്. സ്‌ഫോടനം നടക്കുമ്പോൾ ഇവിടെയുണ്ടായിരുന്നു മറ്റു നാലുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നായിരുന്നു അന്ന് സിപിഎം നേതൃത്വത്തിൻ്റെ പ്രതികരണം. സി.പി.എം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണൻ ബോംബ് നിർമിച്ചവരെ തള്ളിപ്പറയുകയും സംഭവത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും പ്രതികരിച്ചു. പിന്നീട് കണ്ണൂർ ജില്ലാ നേതൃത്വം ഇരുവരുടെയും മൃതദേഹങ്ങൾ ഏറ്റുവാങ്ങുകയും പാർട്ടി വക ഭൂമിയിൽ സംസ്കരിക്കുകയും ചെയ്തു.
2016 ജൂൺ 6 മുതൽ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. സിപിഐഎം രക്തസാക്ഷികളുടെ പട്ടികയിൽ ഇരുവരുടെയും പേരുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ആർഎസ്എസ് ആക്രമണം പ്രതിരോധിക്കുന്നതിനിടെയാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് പാർട്ടിയുടെ വിശദീകരണം.