ജാർഖണ്ഡിന്റെ പതിമൂന്നാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു. ഗവർണർ സി.പി. രാധാകൃഷ്ണൻ സത്യവാചകം ചൊല്ലിക്കൊടുത്തു. ഇന്ത്യ മുന്നണി നേതാക്കൾ ചടങ്ങിൽ സന്നിഹിതരായിരുന്നു. രാജ്ഭവനിൽ വൈകുന്നേരം 5 മണിക്ക് ആയിരുന്നു സത്യപ്രതിജ്ഞ. അഞ്ച് മാസം മുമ്പ് രാജ്ഭവനിൽ വച്ചാണ് സോറൻ രാജിവച്ചത്.
പ്രതിപക്ഷത്തിന്റെ ജനാധിപത്യവിരുദ്ധ ഗൂഢാലോചനയുടെ അന്ത്യം തുടങ്ങിയെന്ന് സത്യപ്രതിജ്ഞയ്ക്ക് മുന്പ് ഹേമന്ത് സോറന് പ്രതികരിച്ചു. ജനുവരി 31 ന് ഭൂമി കുംഭകോണകേസിൽ ഇഡി അറസ്റ്റ് ചെയ്യുന്നതിന് തൊട്ടുമുൻപാണ് ഹേമന്ത് സോറൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് ചംപൈ സോറനെ മുഖ്യമന്ത്രിയാക്കിയത്. ജനുവരിയിൽ ഇഡി അറസ്റ്റ് ചെയ്ത ഇദ്ദേഹം കഴിഞ്ഞ ആഴ്ചയാണ് ജാമ്യത്തിലിറങ്ങിയത്.
ഹേമന്ത് സോറനെ വീണ്ടും മുഖ്യമന്ത്രിയാക്കണമെന്ന് ഇന്ത്യ മുന്നണി എംഎല്‍എമാരുടെ യോഗം തീരുമാനിച്ചതിനെ തുടർന്ന് മുഖ്യമന്ത്രി ചെംപയ് സോറന്‍ ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കിയിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം ചേര്‍ന്ന ഇന്ത്യസഖ്യ യോഗത്തില്‍ ഹേമന്ത് സോറനെ വീണ്ടും നിയമസഭാകക്ഷി നേതാവാക്കാന്‍ ധാരണയിലെത്തുകയായിരുന്നു.