കൊയിലാണ്ടി ഗുരുദേവ കോളേജ് പ്രിന്‍സിപ്പലിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സമരം ശക്‌തമാക്കുമെന്ന് എ.സ്.ഫ്.ഐ. പ്രിന്‍സിപ്പലിന്റെ ഏകാധിപത്യമാണ് എല്ലാ പ്രശ്‌നങ്ങളുടെയും കാരണമെന്ന് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി വിമര്‍ശിച്ചു. അതേ സമയം കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍ എസ്എഫ്ഐ നേതാവ് നടത്തിയ ഭീഷണി പ്രസംഗത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ഗുരുദേവ കോളേജില്‍ ഹെല്‍പ്പ് ഡെസ്‌ക് ഇടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. വിദ്യാര്‍ഥികള്‍ മര്‍ദിച്ചു എന്ന് കാണിച്ച് പ്രിന്‍സിപ്പലും പ്രിന്‍സിപ്പല്‍ ആണ് മര്‍ദിച്ചത് എന്ന് കാണിച്ച് എസ്എഫ്‌ഐ പ്രവര്‍ത്തകരും നല്‍കിയ പരാതികളില്‍ അന്വേഷണം തുടരുകയാണ്.
അതേസമയം എസ്എഫ്ഐ നേതാവിനെ മർദിച്ചെന്ന കേസിൽ പ്രിൻസിപ്പലിനോട് ഹാജരാകാൻ ആവശ്യപ്പെട്ടു പൊലീസ് നോട്ടീസ് നൽകിയിട്ടുണ്ട്. എന്നാൽ കോളേജിലേക്ക് നടത്തിയ മാര്‍ച്ചില്‍ എസ്എഫ്ഐ നേതാവ് പോലീസിന്‍റെ സാന്നിധ്യത്തില്‍ ഭീഷണി മുഴക്കിയിട്ടും പോലീസ് നടപടി സ്വീകരിച്ചില്ലെന്ന് കാട്ടിയാണ് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.