താരസംഘടനയായ അമ്മയുടെ ഭരണ സമിതിയിലെ കൂട്ടരാജിയില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. എത്ര ഭീരുക്കളാണ് ഇവര്‍ എന്നാണ് ഈ വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം തോന്നിയതെന്ന് പാര്‍വതി പറഞ്ഞു. ഇക്കാര്യത്തില്‍ മാധ്യമങ്ങളോട് അടക്കം ഉത്തരവാദിത്തത്തോടെ സംസാരിക്കേണ്ട സ്ഥാനത്തിരുന്നവരാണ് ഇവരെന്നും ഉത്തരവാദിത്തത്തില്‍ നിന്നുള്ള ഒളിച്ചോട്ടമാണ് രാജിയെന്നും പാര്‍വതി വിമർശിച്ചു. സ്ത്രീകള്‍ ഇപ്പോള്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നയിക്കുകയാണെന്നും പാർവതി ചൂണ്ടിക്കാട്ടി. ആളുകളെ സംസാരിക്കാന്‍ അനുവദിക്കാത്ത അസോസിയേഷനില്‍ നിന്ന് സന്തോഷത്തോടെയാണ് രാജിവച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സര്‍ക്കാര്‍ വിഷയത്തില്‍ അലംഭാവം കാണിക്കുകയാണെന്നും പാര്‍വതി പറഞ്ഞു.
ഗവണ്‍മെന്റും മറ്റ് സംവിധാനങ്ങളുമായി ചേര്‍ന്ന് ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താൻ അവര്‍ ശ്രമിചാരുരുന്നെങ്കില്‍ എത്ര നന്നാകുമായിരുന്നു എന്നും പാർവതി കൂട്ടിച്ചേർത്തു.



