ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെത്തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകള്‍ വെറും ഷോ ആണെന്ന് മുതിർന്ന നടി ശാരദ. ലൈംഗികാതിക്രമം എല്ലാ കാലത്തും സിനിമയിലുണ്ടായിരുന്നതായി കമ്മിറ്റിയംഗം കൂടിയായ ശാരദ പറഞ്ഞു. തന്റെ കാലത്ത് ആളുകള്‍ മൗനം പാലിച്ചു. അഭിമാനത്തെ കരുതിയും ഭയം കാരണവും അന്ന് ആ വിവരം പുറത്തുപറഞ്ഞിരുന്നില്ല. വിദ്യാഭ്യാസമുള്ള ഇന്നത്തെ തലമുറയ്ക്കു ദുരനുഭവങ്ങള്‍ തുറന്നുപറയാന്‍ ധൈര്യമുണ്ടായെന്നും ശാരദ വ്യക്തമാക്കി.
നേരിട്ട അനുഭവങ്ങൾ നടിമാർ ധൈര്യത്തോട തുറന്നുപറയണമെന്നു നടി ഷീലയും പ്രതികരിച്ചു. തനിക്ക് ദുരനുഭവമുണ്ടായിട്ടില്ല. പക്ഷേ, സെറ്റിൽ ചില സ്ത്രീകൾ അവർ നേരിട്ട മോശം അനുഭവങ്ങളെക്കുറിച്ച് പരസ്പരം പറയുന്നതിനെക്കുറിച്ച് കേട്ടിട്ടുണ്ട്. അന്നൊന്നും അതു തുറന്നപറയാനുള്ള അവസരങ്ങളോ സാഹചര്യങ്ങളോ ഉണ്ടായിരുന്നില്ല എന്നും പറഞ്ഞു.ഹേമ കമ്മിറ്റിയെ നിയമിക്കുകയും സ്ത്രീകൾക്ക് സംസാരിക്കാൻ അവസരമൊരുക്കുകയും ചെയ്ത സർക്കാരിനെ അഭിനന്ദിക്കുന്നതായും ഷീല കൂട്ടിച്ചേർത്തു.



