കഴിഞ്ഞ ദിവസം അന്തരിച്ച സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ മൃതുദേഹം ഇന്ന് പൊതുദർശനത്തിന് വെക്കും. ഇന്ന് വൈകിട്ട് ആറ് മണിക്ക് ഡൽഹി വസന്ത് കുഞ്ചിലുള്ള വസതിയിലാണ് മൃതദേഹം പൊതുദർശനത്തിനു വക്കുക. പിന്നാലെ നാളെ രാവിലെ 11 മുതൽ വൈകീട്ട് 3 മണിവരെ പാർട്ടി ആസ്ഥാനമായ എകെജി ഭവനിൽ പൊതുദർശനത്തിനു വക്കും.
വൈകീട്ട് അഞ്ചുമണിക്ക്, എ കെജി ഭവനിൽ നിന്നും വിലാപയാത്രയായി മൃതദേഹം ഡൽഹി AIIMS ന് കൈമാറും.അതേസമയം ശ്വാസകോശ അണുബാധയെ തുടർന്ന് ചികിത്സയിൽ ആയിരുന്നു അദ്ദേഹം. കഴിഞ്ഞ ആഗസ്റ്റ് 19 നാണ് അദ്ദേഹത്തെ ന്യുമോണിയ ബാധയെ തുടർന്ന് ഡൽഹി AIIMS ൽ പ്രവേശിപ്പിച്ചത്.
അതേസമയം സീതാറാം യെച്ചൂരിക്ക് പകരം നിലവിലെ പിബിയിൽ ഒരാൾക്ക് ജനറൽ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല നൽകുമെന്നാണ് ഇപ്പോളുള്ള സൂചന. ഇതു സംബന്ധിച്ച് ഒരാഴ്ചയ്ക്കു ശേഷമേ ആലോചന ഉണ്ടാകൂ നേതാക്കൾ അറിയിച്ചു. ബൃന്ദ കാരാട്ടാണ് നിലവിൽ കേന്ദ്രത്തിൽ പ്രവർത്തിക്കുന്ന നേതാക്കളിൽ ഏറ്റവും മുതിർന്ന അംഗം.
പ്രായപരിധി നിബന്ധന അനുസരിച്ച് ബൃന്ദ കാരാട്ട് അടുത്ത സമ്മേളനത്തിൽ കേന്ദ്ര കമ്മിറ്റിയിൽ നിന്ന് ഒഴിയേണ്ടതുണ്ട്.മുഹമ്മദ് സലിം. എം.എ ബേബി, എ വിജയരാഘവൻ, എന്നിവരുടെ പേരുകൾ നേതൃത്വത്തിനു മുന്നിലുണ്ട്. ഈ മാസം അവസാനം ചേരുന്ന കേന്ദ്രകമ്മറ്റി യോഗത്തിൽ ഇക്കാര്യം ചർച്ച ചെയ്യുമെന്നാണ് സൂചന.



