നടന്‍ ദിലീപ് എട്ടാം പ്രതിയായ നടി ആക്രമിക്കപ്പെട്ട കേസിലെ വിചരാണ നടപടികള്‍ അവസാന ഘട്ടത്തിലേക്ക് എത്തിയിരിക്കുകയാണ് ഇപ്പോൾ. രണ്ട് മാസത്തിനുള്ളില്‍ തന്നെ വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാനാണ് സാധ്യത. വർഷങ്ങളായി നടന്നു കൊണ്ടിരിക്കുന്ന ഈ കേസിന്റെ വിചാരണ പൂർത്തിയാകുകയും ദിലീപ് അടക്കമുള്ളവരുടെ കാര്യത്തിലെ വിധി എന്താണെന്ന് അറിയുകയും ചെയ്യാൻ ഇനി ദിവസങ്ങൾ മാത്രം കാത്തിരുന്നാൽ മതിയാകും.
കഴിഞ്ഞ ദിവസം ദിലീപിന് പുറമെ ഒന്നാം പ്രതി പള്‍സർ സുനി അടക്കമുള്ളവർ കോടതിയില്‍ നേരിട്ട് ഹാജരാകുകയും ചെയ്തിരുന്നു. പ്രതികളെ കോടതി നേരിട്ട് വിസ്തരിക്കുന്ന നടപടി ക്രമത്തിന് കഴിഞ്ഞ ദിവസം മുതല്‍ തുടക്കമായി. ഇതോടെയാണ് പള്‍സർ സുനിയും ദിലീപും കോടതിയില്‍ നേർക്കുനേർ എത്തിയത്. അടച്ചിട്ട കോടതി മുറിയിലാണ് ഇവരുടെ വിസ്താരം പുരോഗമിക്കുന്നത്. മുഴുവന്‍ പ്രതികളുടേയും വിസ്താരം പൂർത്തിയായതിന് ശേഷം കേസുമായി ബന്ധപ്പെട്ട വാദം കേള്‍ക്കലിലേക്കും തുടർന്ന് വിധി പറയലിലേക്കും കടക്കും.
കേസുമായി ബന്ധപ്പെട്ട് 2017 ല്‍ തന്നെ അറസ്റ്റിലായ പള്‍സർ സുനി ഈ മാസം 20 നാണ് ജാമ്യം നേടി ആദ്യമായി പുറത്തിറങ്ങുന്നത്. ഇന്നലെ കേസിലെ 13 പ്രതികളില്‍ 12 പേരും കോടതിയില്‍ ഹാജരായെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. വ്യക്തിപരമായ അസൗകര്യങ്ങള്‍ കാരണം ആറാം പ്രതി കോടതിയില്‍ എത്തിയില്ലെന്നും റിപ്പോർട്ടുകളുണ്ട്. കോടതി പ്രതികളെ നേരിട്ടു ചോദ്യം ചെയ്യുമെന്ന് അറിയിച്ചിരുന്നതിനാലാണ് ദിലീപ് അടക്കമുള്ള പ്രതികള്‍ക്ക് ഇന്നലെ കോടതിയില്‍ നേരിട്ട് ഹാജരാകേണ്ടി വന്നത്. കേസില്‍ വിചാരണ തുടങ്ങിയതിന് ശേഷം സമർപ്പിച്ച അനുബന്ധ കുറ്റപത്രത്തില്‍ നടൻ ദിലീപിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ജി. ശരത്തിനെ പൊലീസ് പ്രതി ചേർത്തിരുന്നു.അതിജീവിതയുടെ ഹർജിയിൽ എട്ടാം പ്രതിയായ ദിലീപിനെ എതിർകക്ഷിയായല്ല കക്ഷി ചേർത്തതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസില്‍ വാദം പൂർത്തിയാക്കിയ ഹൈക്കോടതി വിധി പറയാനായി മാറ്റി വെച്ചിരിക്കുകയാണ് ഇപ്പോൾ.



