ശ്രീനാഥ് ഭാസിയുടെ വാഹനം അമിതവേഗതയിലായിരുന്നുവെന്ന് പരിക്കേറ്റ യുവാവ് ഫഹീം. അമിതവേഗതയിൽ എത്തിയ കാർ എന്റെ വാഹനത്തെ തട്ടിത്തെറിപ്പിക്കുകയായിരുന്നുവെന്ന് പരിക്കേറ്റ ഫോർട്ടുകൊച്ചി സ്വദേശി ഫഹീം.
കൊച്ചിയിൽ കഴിഞ്ഞ മാസമായിരുന്നു കേസിനാസ്പദമായ സംഭവം. സെപ്റ്റംബർ എട്ടിന് തെറ്റായ ദിശയിലൂടെയെത്തിയ ഭാസിയുടെ കാർ പരാതിക്കാരന്റെ സ്കൂട്ടറിലിടിക്കുകയും നിർത്താതെ പോകുകയുമായിരുന്നു. ഞാൻ ഇടതുവശത്തൂടെയും ശ്രീനാഥ് ഭാസിയുടെ വണ്ടി വലതുവശത്തൂടെയും പോവുകയായിരുന്നു. എന്റെ വഴിയേ വന്ന്, എന്റെ വാഹനത്തെ തട്ടിത്തെറിപ്പിക്കുകയായിരുന്നു. അമിതവേഗതയിൽ എത്തിയ കാർ എന്റെ വാഹനത്തെ തട്ടിത്തെറിപ്പിക്കുകയായിരുന്നു.
ഞാൻ വണ്ടിയുമായി തെന്നിവീണു. കാലിൽ പരിക്കുണ്ട്. കുറച്ചൂടെ തെന്നിയിരുന്നെങ്കിൽ തലയിടിച്ച് വീണ് ഞാൻ മരണപ്പെടുമെന്ന് ഉറപ്പായിരുന്നു. നാട്ടുകാർ കൂടിയപ്പോൾ അതിലൊരാളാണ് ഇടിച്ച വണ്ടിയുടെ വിവരങ്ങൾ നൽകിയത്. ഇതുംകൊണ്ട് സെന്‍ട്രല്‍ സ്റ്റേഷനിലേക്ക് പോയി. അവിടെ പോയപ്പോൾ ആശുപത്രിയിൽ പോയി വേണ്ട കാര്യങ്ങൾ ചെയ്യാൻ പറഞ്ഞു. കാലിൽ നീരടിച്ചു. പൊട്ടലുണ്ടായിരുന്നു. വീട്ടിൽ റെസ്റ്റിലായിരുന്നു ഫഹീം പറഞ്ഞു. സംഭവത്തിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു.