സംസ്ഥാന സ്കൂൾ കലോത്സവത്തിന് തിരി തെളിഞ്ഞു, മുഖ്യ മന്ത്രി പിണറായി വിജയനാണ് കലോത്സവം ഔദ്യോഗികമായി ഉത്ഘാടനം ചെയ്യ്തത്, ഉത്ഘാടനത്തിന് മുൻപായി കേരള കലാമണ്ഡലം ചിട്ടപ്പെടുത്തിയ സ്വാഗത നൃത്തവും അരങ്ങേറി. എംടി വാസുദേവൻ നായരുടെ സ്മരണാർത്ഥം സെൻട്രൽ സ്റ്റോഡിയത്തിലെ പ്രധാനവേദിയായ എംടി നിളയിലായിരുന്നു ഉദ്ഘാടന ചടങ്ങ് അരങ്ങേറിയത്. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കമുള്ള വിശിഷ്ട വ്യക്തികൾ കൽവിളക്ക് തെളിച്ചതോടെയാണ് 63-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തുടക്കമായത്.കലാകേരളത്തിൻ്റെ കൗമാരപ്രതിഭകൾ 25 വേദികളിലായാണ് തങ്ങളുടെ മികവ് തെളിയിക്കാൻ മാറ്റുരയ്ക്കുന്നത്.
ഇന്ന് 11 മണിയോടെ തന്നെ എല്ലാ വേദികളിലും മത്സരം ആരംഭിക്കും. പുത്തരിക്കണ്ടത്തെ ഭക്ഷണശാലയിൽ രാവിലെ മന്ത്രി കെ എൻ ബാലഗോപാൽ വിദ്യാർത്ഥികൾക്ക് ഭക്ഷണം വിളമ്പി ഉദ്ഘാടനം ചെയ്തതോടെ ഊട്ടുപുര സജീവമായി. ഹയര്‍ സെക്കണ്ടറി സ്‌കൂൾ വിഭാഗം പെണ്‍കുട്ടികളുടെ ഒപ്പനയും ,സംഘനൃത്തവും, ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മാര്‍ഗംകളിയും, ആദ്യദിനം തന്നെ വേദികളെ ആവേശത്തിലാഴ്ത്തും. സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്റെ 25 വേദികളിലായി നടക്കുന്ന 249 മത്സരയിനങ്ങളിൽ പതിനായിരത്തിലേറെ കൗമാരപ്രതിഭകളാണ് പങ്കെടുക്കുന്നത്.
അതേസമയം സംസ്ഥാന സ്കൂൾ കലോത്സവത്തിൽ നീരീക്ഷണം ശക്തമാക്കി ഇൻ്റലിജൻസും, വിജിലൻസും. നിരീക്ഷണത്തിന് പ്രത്യേക പ്ലാൻ തയ്യാറാക്കിയിട്ടുണ്ട്. ജഡ്ജസിനെയും , ഇടനിലക്കാരയും സസൂഷ്മം നിരീക്ഷിക്കാനാണ് നീക്കം. പ്രധാന വേദികളിൽ നിരീക്ഷണത്തിന് പ്രത്യേക സംവിധാനം തന്നെ ഒരുക്കിയിട്ടുണ്ട്. പ്രശ്നബാധിത വേദികളിൽ പരിശോധനക്ക് പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പരാതികൾ ഉണ്ടങ്കിൽ ഉദ്യോഗസ്ഥരെ നേരിട്ടറിയിക്കാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രി ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ആരാഞ്ഞിരുന്നു.



