മെൻസ് അസോസിയേഷന് പിന്തുണയുമായി നടി പ്രിയങ്ക. മെന്‍സ് കമ്മീഷന്‍ വരികയെന്നത് പുരുഷന്മാരെ സംബന്ധിച്ച് ഭാഗ്യമാണെന്ന് പ്രിയങ്ക പറഞ്ഞു. ആര് എന്തൊക്കെ പറഞ്ഞാലും താന്‍ പുരുഷന്മാര്‍ക്കൊപ്പമുണ്ടാകുമെന്നും പുരുഷന്മാര്‍ക്ക് നീതി കിട്ടുന്നതായി തോന്നിയിട്ടില്ലെന്നും നടി പ്രിയങ്ക. തിരുവനന്തപുരത്ത് വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണ് പ്രിയങ്ക തന്റെ നിലപാടറിയിച്ചത്.
പുരുഷന്മാർക്ക് വേണ്ടി സംസാരിക്കാനും നിയമം കൊണ്ടുവരാനും കമ്മീഷൻ ആവശ്യമാണ്. ഒരു സ്ത്രീ ആരോപണം ഉന്നയിച്ചാല്‍ തെളിയുന്നത് വരെ ആറ്മാസക്കാലം അവർ അനുഭവിക്കുന്ന വേദന ചെറുതല്ല. പല കേസുകളിലും സ്ത്രീകളുടെ പേരോ മുഖമോ പുറത്തുവരില്ല, പുരുഷന്മാരുടേത് വരുന്നു. കേസ് വ്യാജമാണെന്ന് തെളിയുമ്പോൾ എന്താണ് സംഭവിക്കുന്നത്. ആ വ്യാജ കേസിൽ അകപ്പെട്ടവർക്കും കുടുംബമില്ലേ.. ഭാര്യയില്ലേ അമ്മയില്ലേ മക്കളില്ലേ പ്രിയങ്ക ചോദിച്ചു.
തന്നേക്കാള്‍ കുറച്ച് മുകളിലാണ് പുരുഷന്മാര്‍ക്ക് കൊടുത്തിട്ടുള്ള സ്ഥാനം. ഇഷ്ടത്തിനനുസരിച്ചാണ് വസ്ത്രം ധരിക്കുന്നത്. സിനിമയില്‍ നിന്നും നല്ലത് മാത്രം ജീവിതത്തില്‍ പകര്‍ത്തുക. വിദേശ വനിതകള്‍ ചെറിയ ഡ്രെസ്സിട്ട് വരുമ്പോള്‍ എല്ലാവരും നോക്കി നില്‍ക്കാറുണ്ടല്ലോ, അവരെ എന്താ സാരി ഉടുപ്പിക്കാത്തതെന്നും പ്രിയങ്ക ചോദിച്ചു. ഒരു പ്രശ്‌നം ഉണ്ടായിക്കഴിഞ്ഞാല്‍ പുരുഷന്മാരുടെ മുഖം കാണിക്കുന്നതും, സ്ത്രീകളുടെ മുഖം മറച്ചുവെയ്ക്കുന്നതുമാണ് നിലവിലെ രീതി. എന്തുകൊണ്ട് സ്ത്രീയുടെ മുഖം കാണിക്കുന്നില്ല. അതിനെ ചോദ്യം ചെയ്യാനോ സംസാരിക്കാന്‍ ആർക്കും കഴിയില്ല എന്നും പ്രിയങ്ക പറഞ്ഞു.