ഗാസ അമേരിക്ക ഏറ്റെടുക്കുന്നതിൽ കൂടുതൽ വ്യക്തത വരുത്തി ഡൊണാൾഡ് ട്രംപ്. പലസ്‌തീനിലെ ഗാസ സ്‌ട്രിപ്പിന്‍റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്ന പ്രഖ്യാപനവുമായി പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. ഗാസയുടെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാൻ പദ്ധതിയുണ്ടെന്നും പലസ്‌തീനികളെ മറ്റ് രാജ്യങ്ങളില്‍ പുനരധിവസിപ്പിക്കണമെന്നും ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ആവശ്യമെങ്കില്‍ അമേരിക്കൻ സൈന്യത്തെ ഗാസയില്‍ വിന്യസിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വൈറ്റ് ഹൗസിൽ നടന്ന ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനൊപ്പമുള്ള കൂടിക്കാഴ്ചക്ക് ശേഷം നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് ഈ ഇക്കാര്യം ട്രംപ് വ്യക്തമാക്കിയത്.

ഗാസയിലെ ജനങ്ങള്‍ നരകതുല്യമായാണ് അവിടെ ജീവിക്കുന്നത്. പ്രദേശം അമേരിക്ക ഏറ്റെടുത്ത് വികസനം കൊണ്ടുവരുമെന്നും വാര്‍ത്താസമ്മേളനത്തിനിടെ ഡൊണാൾഡ് ട്രംപ് പറഞ്ഞു. ഗാസയെ യുഎസ് ഏറ്റെടുത്ത് പുനർനിർമ്മാണ പ്രവർത്തനങ്ങൾ നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. ഗാസയിലെ എല്ലാ ആയുധങ്ങളും ബോംബുകളും നിർവീര്യമാക്കും, പ്രദേശത്തെ എല്ലാ തകർന്ന കെട്ടിടങ്ങൾ നീക്കം ചെയ്യും. അമേരിക്കയിലെ ജനങ്ങളെ ഗാസയില്‍ പുനരധിവസിപ്പിക്കുമെന്നും വികസനം സൃഷ്‌ടിക്കുകയാണ് ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.
ഇസ്രായേലിന് ഇതുവരെ ലഭിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ സുഹൃത്താണ് ട്രംപ് എന്നായിരുന്നു നെതന്യാഹു കൂടിക്കാഴ്ചക്ക് ശേഷം പ്രതികരിച്ചത്. ഡൊണാൾഡ് ട്രംപിന്‍റെ നേതൃത്വ പാഠവത്തെ പ്രശംസിച്ച നെതന്യാഹു, ശ്രദ്ധിക്കേണ്ട ഒരു ആശയമാണ് ട്രംപ് മുന്നോട്ട് വെച്ചതെന്നും ഇത് ചരിത്രമാകുമെന്നും വ്യക്തമാക്കി. അതേ സമയം ട്രംപിന്റെ പുതിയ പ്രഖ്യാപനത്തിനെതിരേ യു.എസിന്റെ സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള ലോകരാജ്യങ്ങൾ രംഗത്തെത്തിയിരുന്നു.



