55-ാം വയസില്‍ മണാലിയിലേക്ക് യാത്രപോയി വൈറലായ നാദാപുരം സ്വദേശി നഫീസുമ്മയ്ക്ക് സമൂഹ മാധ്യമങ്ങളിൽ ലഭിക്കുന്നത് വലിയ പിന്തുണ. അതേസമയം, നഫീസുമ്മയെ വിമർശിച്ച മതപണ്ഡിതനെതിരെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. വൈറലായ ഉമ്മക്കെതിരായ മത പണ്ഡിതന്റെ പ്രസംഗം വിവാദത്തിലായിരിക്കുകയാണ്. ഭര്‍ത്താവ് മരിച്ച സ്ത്രീ വീട്ടില്‍ അടങ്ങിയിരിക്കാതെ യാത്ര നടത്തുന്നത് തെറ്റാണെന്നാണ് പണ്ഡിതന്റെ പ്രസംഗം. പ്രസംഗവും തുടര്‍ന്നുണ്ടായ പ്രചാരണവും ഉമ്മയെ മാനസികമായി ഏറെ വേദനിപ്പിച്ചെന്ന് മകള്‍ ജിഫാന പറഞ്ഞു. സമസ്ത എ പി വിഭാഗം പണ്ഡിതനും സുന്നി വോയ്‌സ് എഡിറ്ററുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരിയുടെ പ്രസംഗം വിവാദമായിരുന്നു.

25 വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരിച്ച ഒരു സ്ത്രീ ദിഖ്‌റും സ്വലാത്തും ചൊല്ലി ഏതെങ്കിലും മൂലയിലിരിക്കുന്നതിന് പകരം ഏതോ നാട്ടില്‍ പോയി മഞ്ഞില്‍ കളിക്കുകയാണെന്നും വിധവകള്‍ വീട്ടിലിരിക്കണമെന്നുമായിരുന്നു ഇബ്രാഹിം സഖാഫിയുടെ പ്രസംഗം. വിനോദയാത്രക്ക് പോയി വീഡിയോ ഇടുന്നത് തെറ്റാണന്നും മതപണ്ഡിതന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു.
ഇക്കഴിഞ്ഞ ഡിസംബര്‍ 11നാണ് നബീസുമ്മ മകള്‍ക്കൊപ്പം മണാലി കാണാന്‍ പോയത്. നബീസുമ്മയുടെ മണാലി റീല്‍ വൈറലായിരുന്നു. നബീസുമ്മയുടെ സന്തോഷം സമൂഹ മാധ്യമങ്ങളിലാകെ തരംഗമായി. ആ വീഡിയോ കണ്ടവരുടെയെല്ലാം മനസ്സ് നിറഞ്ഞു.



