താമരശ്ശേരി: താമരശ്ശേരി ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരായ വിദ്യാർഥികൾക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ആറ് വിദ്യാർത്ഥികൾക്കാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
അമ്പതിനായിരം രൂപയുടെ ബോണ്ട് നൽകണം, അന്വേഷണവുമായി വിദ്യാർത്ഥികൾ സഹകരിക്കുമെന്ന് മാതാപിതാക്കൾ സത്യവാങ്മൂലം നൽകണം, സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിക്കരുത്, സമാന കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുത്, രാജ്യം വിട്ടുപോകരുത്, ക്രിമിനൽ സ്വഭാവം ഉള്ള ആളുകളുമായി സമ്പർക്കം ഉണ്ടാകാൻ അനുവദിക്കരുത് എന്നീ ഉപാധികളോടെയാണ് കോടതി വിദ്യാർഥികൾക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.
നിലവിൽ വിദ്യാർഥികൾ ഒബ്‌സർവേഷൻ ഹോമിൽ തുടരുന്നത് ബാലനീതി നിയമത്തിനെതിരാണെന്ന് നിരീക്ഷിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്.
ഫെബ്രുവരി 27-ന് നടന്ന ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ് കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് ഒന്നിന് പുലർച്ചെയാണ് ഷഹബാസ് മരണത്തിന് കീഴടങ്ങിയത്. വെഴുപ്പൂർ റോഡിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ പഠിച്ചിരുന്ന ആറ് എസ്എസ്എൽസി വിദ്യാർഥികളാണ് കുറ്റാരോപിതർ.
ഹൈക്കോടതിവിധി വേദനാജനകമെന്ന് ഷഹബാസിന്റെ പിതാവ് ഇഖ്ബാൽ പ്രതികരിച്ചു. പ്രതികൾക്ക് പഠനത്തിന് അവസരം ഒരുക്കിയ സർക്കാറിനോടും ഹൈക്കോടതി വിധിയോടും അമർഷമുണ്ട് കോപ്പി അടിച്ചാൽ ഡീ ബാർ ചെയ്യുന്ന സ്ഥലത്താണ് കൊലപാതക കേസിലെ പ്രതിചേർക്കപ്പെട്ടവർക്ക് തുടർപഠന അവസരം നൽകിയിരിക്കുന്നത്. ഇതിനെതിരെ എല്ലാവരും പ്രതികരിക്കണം. ഇവർ ഇനിയും കുറ്റം ചെയ്യില്ലെന്ന് എന്താണ് ഉറപ്പെന്നും അദ്ദേഹം ചോദിച്ചു.



