തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലാതെ ഗുരുതര പ്രതിസന്ധി നേരിടുന്നുവെന്ന് ഡോക്ടറുടെ വെളിപ്പെടുത്തൽ. പാവപ്പെട്ട രോഗികൾക്ക് മുന്നിൽ നിസ്സഹായനായി നിൽക്കുന്ന താൻ ജോലി രാജിവെക്കുന്ന കാര്യം ആലോചിക്കുന്നാതായും യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കൽ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. എന്നാൽ ആരോപണം ആരോഗ്യ വകുപ്പ് അധികൃതർ തള്ളി. പിന്നാലെ തനിക്ക് ചുറ്റും പരിമിതികളാണെന്ന് വ്യക്തമാക്കി കൊണ്ട് ഹാരിസ് ചിറക്കൽ പോസ്റ്റുകൾ പിൻവലിച്ചു.
ഡോ. ഹാരിസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റുകളിൽ നിന്ന്
സർക്കാർ മെഡിക്കൽ കോളേജിലെ ഒരു വകുപ്പ് മേധാവിയുടെ ഏറ്റവും വലിയ നിസ്സഹായ അവസ്ഥയാണ് ചികിത്സയ്ക്ക് ആവശ്യമായ ഉപകരണങ്ങളുടെ ലഭ്യത കുറവ്. ഇന്ന് നിരവധി ഓപ്പറേഷനുകളാണ് മാറ്റിവെയ്‌ക്കേണ്ടി വന്നത്. സ്വകാര്യ ആശുപത്രികളിലൊന്നും പോകാൻ സാമ്പത്തിക ശേഷിയില്ലാത്ത നൂറുകണക്കിന് ജനങ്ങളാണ് തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ അഭയം തേടുന്നത്. തീവ്രമായ വേദനയോടെ, ഗുരുതരമായ വൃക്കരോഗങ്ങളാൽ ഒക്കെ അവശരായ നിരവധി സാധാരണ ജനങ്ങൾ ചികിത്സയ്ക്കായി ഒരു വശത്ത്, എതിർ വശത്ത് ഉപകരങ്ങളുടെ ക്ഷാമം, അത് പരിഹരിക്കാൻ താത്പര്യം ഇല്ലാത്ത ഉദ്യോഗസ്ഥ വൃന്ദങ്ങൾ, നിയമങ്ങളുടെ നൂലാമാലകൾ. നിസ്സഹായാവസ്ഥയിൽ ആകുന്നത് ഡോക്ടർമാരും വകുപ്പ് മേധാവിയും. ഒരു രൂപയുടെ പോലും പർച്ചേസിംഗ് പവർ ഇല്ലാത്ത വകുപ്പ് മേധാവി ഓഫീസുകൾ കയറിയിറങ്ങി, ചെരുപ്പ് തേഞ്ഞ്, രാഷ്ട്രീയക്കാരോടും ഉദ്യോഗസ്ഥരോടും അപേക്ഷിച്ചും സാഹചര്യങ്ങൾ വിശദീകരിച്ചും മടുത്തു.
മാസങ്ങൾക്ക് മുമ്പ് നൽകിയ അപേക്ഷയിൽ നടപടി ആവുകയോ ഉപകരണം വാങ്ങിത്തരികയോ ചെയ്യാത്തതിനാൽ ഇന്ന് ഓപ്പറേഷൻ ക്യാൻസൽ ചെയ്തതിൽ ഒരാൾ ഒരു കോളേജ് വിദ്യാർഥിയാണ്. എന്റെ മകന്റെ അതേ പ്രായം. ഇന്ന് ഓപ്പറേഷൻ ക്യാൻസൽ ചെയ്തു എന്ന് അവനോട് പറയുമ്പോൾ ലജ്ജയും നിരാശയും ആണ് തോന്നുന്നത്. ഇതുപോലെ എത്രയോ പേർ. ഉപജീവനം നഷ്ടപ്പെടുത്തി ചികിത്സയ്ക്കായി ആഴ്ചകളോളം കിടക്കുന്നവർ, കൂടെ ഇരിക്കാൻ ബന്ധുക്കൾ ഇല്ലാതെ കൂലി കൊടുത്ത് ആരെയെങ്കിലും ഒപ്പം നിർത്തുന്നവർ, ആരോടെങ്കിലും പണം കടംവാങ്ങിയും സ്വന്തം ഓട്ടോറിക്ഷയോ മറ്റോ ഈട് നിർത്തി ലോൺ എടുത്തും ചികിത്സയ്ക്ക് വരുന്നവർ, ബന്ധുക്കൾ അനാഥാലയങ്ങളിൽ തള്ളിയവർ, ലോട്ടറി കച്ചവടം ചെയ്തും വഴിയിൽ ഭിക്ഷ എടുത്തും ഒക്കെ വരുന്ന ധാരാളം പേർ. സമൂഹത്തിൽ ബുദ്ധിമുട്ട് അനുഭവിക്കുന്ന വലിയൊരു വിഭാഗം ജനങ്ങളുടെ പരിച്ഛേദമാണ് ദിവസവും ഞാൻ മെഡിക്കൽ കോളേജിൽ കാണുന്നത്. അവർക്ക് കൃത്യ സമയത്ത്, മികച്ച ചികിത്സ നൽകാൻ ഞാനും എന്റെ ഒപ്പം ജോലി ചെയ്യുന്ന ഡോക്ടർമാരും രാപ്പകൽ തയ്യാറാണ്. പക്ഷെ, അനങ്ങാപ്പാറ പോലെ ബ്യൂറോക്രസിയുടെ മതിൽ മുന്നിൽ നിൽക്കുന്നു. പല രോഗികളും പണം പിരിച്ചെടുത്ത് ഉപകരണങ്ങൾ വാങ്ങി തരുന്നത് കൊണ്ടാണ് കുറേയെങ്കിലും ഓപ്പറേഷനും ചികിത്സയും നടന്നുപോകുന്നത്.
മാസങ്ങളോളം രോഗികൾ ഓപ്പറേഷന് കാത്തിരിക്കുമ്പോൾ ദയവായി നിങ്ങൾ ഡോക്ടർമാരെ കുറ്റം പറയരുത്. നിങ്ങളുടെ വേദനയും അലച്ചിലും ബുദ്ധിമുട്ടുകളും ഞങ്ങൾക്ക് അറിയാത്തത് കൊണ്ടല്ല. അഹങ്കാരം കൊണ്ടോ കൈക്കൂലി തരാത്തത് കൊണ്ടോ അല്ല. പരിമിതികൾ മൂലമാണ്. പലരോടും അപേക്ഷിച്ച് നടന്നിട്ടും യാതൊരു പരിഹാരവും ഇല്ലാത്തത് കൊണ്ടാണ് പൊതുജനങ്ങളുടെ മുന്നിൽ ഒരു വകുപ്പ് മേധാവി എന്ന നിലയിൽ ഈ കാര്യങ്ങൾ തുറന്നു പറയുന്നത്. ജോലി രാജിവെച്ച് പോയാലോ എന്ന ചിന്ത ശക്തമായി മനസിൽ വരുന്നു.
കൈക്കൂലി വാങ്ങാത്ത, ആരുടേയും ഔദാര്യത്തിന് വേണ്ടി നടു വളയ്ക്കാത്ത ഒരു സർക്കാർ ഡോക്ടറുടെ ജീവിതവും ഔദ്യോഗിക ജീവിതവും ഒട്ടുമേ സുഖകരമല്ല. ഔദ്യോഗിക ജീവിതത്തിൽ ഇന്നുവരെ ഒരു രൂപ ഞാൻ കൈക്കൂലി വാങ്ങിയിട്ടില്ല. അത് ഉറപ്പള്ളത് കൊണ്ടാണ് പൊതുജനങ്ങളുടെ മുന്നിൽ ഞാൻ ഇത് എഴുതുന്നത്. ഇന്നുവരെ ഒരു സ്‌കാനിങ് സെന്ററിൽ നിന്നോ സ്വകാര്യ ലാബിൽ നിന്നോ ഒരു രൂപ കമ്മീഷൻ വാങ്ങിയിട്ടില്ല. ശരിയല്ലെങ്കിൽ ആർക്കു വേണമെങ്കിലും ഇവിടെ എഴുതാം. കണ്ണൂർ മെഡിക്കൽ കോളേജ് മുതൽ കേരളത്തിൽ അങ്ങോളമിങ്ങോളം എല്ലാ മെഡിക്കൽ കോളേജുകളിലും ജോലി ചെയ്തിട്ടുണ്ട്. ട്രാൻസ്ഫർ ന് വേണ്ടി ആരുടേയും കയ്യും കാലും പിടിച്ചിട്ടില്ല.
ലോഡ്ജുകളിലും വാടക വീടുകളിലും ക്വാർട്ടേഴ്‌സുകളിലും ഒറ്റയ്ക്ക് പാചകം ചെയ്ത് വളരെ പരിമിതമായ സാഹചര്യങ്ങൾ സഹിച്ചാണ് 1997 മുതൽ ജോലി ചെയ്തത്. പ്രൈമറി സ്‌കൂൾ മുതൽ സൂപ്പർ സ്‌പെഷ്യാലിറ്റി വരെ സർക്കാർ സ്ഥാപനങ്ങളിൽ പൊതു ജനങ്ങളുടെ ചിലവിൽ പഠിച്ചതിന്, പ്രത്യുപകാരമായി, അവരോടുള്ള നന്ദിയും കടപ്പാടും സർക്കാരിനോടുള്ള കടപ്പാടും മാത്രമാണ് പ്രചോദനം. ഒപ്പം പഠിച്ചിരുന്ന എല്ലാവരും സ്വകാര്യ, വിദേശ ജോലികൾ സ്വീകരിച്ച് വലിയ സമ്പന്നർ ആയപ്പോൾ ഞാൻ ഇന്നും വളരെ സാധാരണക്കാരനായി ജീവിക്കുന്നു. പണം സമ്പാദിച്ചില്ല എന്ന് യാതൊരു വിഷമവും ഇല്ല. ഇന്നും ഞായറാഴ്ച ഉൾപ്പെടെ എല്ലാ ദിവസങ്ങളിലും രാപ്പകൽ ഓടി നടന്ന് ജോലി ചെയ്യുന്ന കാര്യം ആശുപത്രിയിൽ വന്നിട്ടുള്ള എല്ലാ രോഗികൾക്കും അറിയാം. പരിമിതികൾ കൊണ്ട് വീർപ്പു മുട്ടുമ്പോൾ ചിലപ്പോൾ പൊട്ടിത്തെറിക്കാറുണ്ട്. രോഗികളോടോ സഹപ്രവർത്തകരോടോ മറ്റോ. നിയന്ത്രണം വിട്ടു പോകുമ്പോൾ ചെയ്യുന്നതാണ്. മനഃപൂർവം ചെയ്യുന്നതല്ല എങ്കിലും അതൊരു തെറ്റാണ്. അത് മാത്രമാണ് എന്റെ ഭാഗത്തു നിന്ന് വരുന്ന ഒരേയൊരു തെറ്റ്.
തൃശൂർ മെഡിക്കൽ കോളേജിൽ ജോലി ചെയ്യുമ്പോൾ തിങ്കളാഴ്ച രാവിലെ മൂന്നു മണിയുടെ ഏറനാട്, കോട്ടയത്തു പോകുമ്പോൾ രാവിലെ നാലു മണിയുടെ ബസ്…. ഇതിലൊക്കെ തള്ളിയിടിച്ച് കയറി ഓപി താമസിക്കരുത്, ധാരാളം ജനങ്ങൾ എന്നെ കാത്തുനിൽപ്പുണ്ട് എന്ന അവസ്ഥ മനസിലാക്കി ഒരു ഓപി ദിവസം പോലും മുടങ്ങാതെ, ഓപ്പറേഷനുകൾ മുടങ്ങാതെ, എന്റെ തെറ്റ് കൊണ്ട് ഒരു മനുഷ്യനും ഒരു കുഴപ്പവും വരാതിരിക്കാൻ ഓടിപ്പാഞ്ഞ് നടന്ന് ജോലി ചെയ്യുന്ന വ്യക്തിയാണ് ഞാൻ. അമ്മയുടെ മരണത്തിനോട് അനുബന്ധിച്ച് വൻ സാമ്പത്തിക പരാധീനതയിൽ ആയിപോയ ഒരു സമയത്ത് കുറച്ച് കാലം വിദേശത്തു പോയി ജോലി ചെയ്യേണ്ടി വന്നു. ഈ 56 വയസ്സിലും വർഷത്തിൽ 360 ദിവസം ആണ് കഴിഞ്ഞ വർഷം ഞാൻ ആശുപത്രിയിൽ ജോലി ചെയ്തത്. സപ്പോർട്ട് ഇല്ലാതെ നിസ്സഹായാവസ്ഥയിലാണ് ഇന്ന്. ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഒരുപക്ഷെ പുറത്താകുകയോ പുറത്താക്കുകയോ ചെയ്‌തേക്കാം. മാസം മൂന്നര ലക്ഷം രൂപയിലേറെ പൊതുഖജനാവിൽ നിന്ന് ശമ്പളം വാങ്ങുന്ന എനിക്ക്, പൊതുജനങ്ങൾക്ക് അതിനനുസരിച്ച് തിരിച്ച് സേവനം ചെയ്യാൻ സാധിക്കുന്നില്ലെങ്കിൽ അതുതന്നെയാണ് നല്ലത്. ഡിപ്പാർട്‌മെന്റ് മെച്ചപ്പെടുത്താൻ ഓടിയോടി ക്ഷീണിച്ചു. ബ്യൂറോക്രസിയോട് ഏറ്റുമുട്ടാൻ ഞാനില്ല. പിരിച്ച് വിട്ടോട്ടെ.



