ന്യൂഡൽഹി: വോട്ടർ പട്ടിക ക്രമക്കേട് സംബന്ധിച്ച പരാമർശത്തിൽ തെരഞ്ഞെടുപ്പു കമ്മിഷന് മറുപടി നൽകി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സത്യവാങ് മൂലത്തിൽ ഒപ്പു വച്ച് നൽകുക, അല്ലെങ്കിൽ ആരോപണങ്ങളിൽ മാപ്പു പറയുക എന്നീ നിർദേശങ്ങളാണ് തെരഞ്ഞെടുപ്പ് കമ്മിഷൻ മുന്നോട്ടുവച്ചത്.
“ഇലക്ഷൻ കമ്മിഷൻ എന്നോട് സത്യവാങ് മൂലം ആവശ്യപ്പെടുന്നു. ഞാൻ സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് ആവശ്യം. എന്നാൽ ഞാൻ പാർലമെൻറിൽ ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്. പിന്നെന്തിന് വീണ്ടും ചെയ്യണം.” രാഹുൽ ചോദിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷനോട് അഞ്ചു ചോദ്യങ്ങളും രാഹുൽ ഉന്നയിച്ചു. ഡിജിറ്റൽ പതിപ്പുകൾ നൽകാത്തതെന്ത്? വീഡിയോ ദൃശ്യം നൽകാത്തതെന്ത്? വോട്ടർപട്ടികയിൽ വ്യാപക ക്രമക്കേട് നടത്തിയത് എന്തിന്? മറുപടി തരാതെ പ്രതിപക്ഷത്തെ ഭീഷണിപ്പെടുത്തുന്നതെന്തിന്? ബിജെപിയുടെ ഏജൻറായി പ്രവർത്തിക്കുന്നത് എന്തിന്?- എന്നീ ചോദ്യങ്ങളാണ് ഉയർത്തിയത്.
രാഹുലിൻറെ ആരോപണങ്ങൾക്ക് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിലെ രേഖകൾ നീക്കം ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്ര, ബീഹാർ, ഹരിയാന മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർമാരുടെ വെബ്സൈറ്റിൽ പട്ടിക തുറക്കാനാകുന്നില്ലെന്നാണ് പരാതി. ഒളിക്കാനൊന്നുമില്ലെങ്കിൽ രേഖകൾ നീക്കം ചെയ്തത് എന്തിനാണെന്ന് കോൺഗ്രസ് ചോദിച്ചു.



