വയനാട് മേപ്പാടിയിലെ ദുരന്ത ബാധിത പ്രദേശങ്ങളില്‍ തെരച്ചില്‍ ഇന്നും തുടരും. സർക്കാർ പുറത്തുവിട്ട കണക്ക് പ്രകാരം 119 പേരെ ഇനിയും കണ്ടെത്താനുണ്ട്. ദുരന്തബാധിത മേഖലകളില്‍ ചൊവാഴ്ച നടത്തിയ തിരച്ചിലിലും മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താനായില്ല.പുഞ്ചിരിമട്ടം മുതല്‍ സൂചിപ്പാറയുടെ താഴ്ന്ന പ്രദേശങ്ങള്‍വരെ ആറുമേഖലകളിലായിട്ടാണ് തെരച്ചില്‍.
ഒരാഴ്ചയായി മൃതദേഹങ്ങളോ ശരീരഭാഗങ്ങളോ കണ്ടെത്താനായിട്ടില്ല. ഇതുവരെ 231 മൃതദേഹവും 212 ശരീരഭാഗവുമാണ് ലഭിച്ചത്. 119 പേരെ ഇനിയും കണ്ടെത്താനുണ്ട്. നാശനഷ്ടങ്ങളുടെ കണക്കെടുപ്പ് വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നു. താല്‍ക്കാലിക പുനരധിവാസം വേഗത്തിലാക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. 8 ദുരിതാശ്വാസ ക്യാമ്പുകളിലായി 535 പേരാണ് കഴിയുന്നത്. ദുരന്തമുണ്ടായ മേഖലകളില്‍ തെരച്ചില്‍ 23-ാം ദിവസവും തുടരും.



