സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിക്കൊപ്പം ഹഡ്കോ വായ്പ പരിധി കൂടി തീർന്നതോടെ ലൈഫ് ഭവന പദ്ധതിയുടെ വേഗത വളരെ കുറഞ്ഞു. വീട് നിർമ്മാണത്തിൽ സർക്കാർ വിഹിതം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടെ പുതിയ വീടുകളുടെ കരാർ ഏറ്റെടുക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കഴിയാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണം. അടുത്ത വര്ഷം തദ്ദേശ തെരെഞ്ഞെടുപ്പ് എത്തുന്നതോടെ ഒരു തണലിനായുള്ള കാത്തിരുപ്പ് ഇനിയും എത്ര നാൾ വൈകുമെന്ന ആശങ്കയിലാണ് വീടിനായി കാത്തിരിക്കുന്ന പതിനായിരങ്ങൾ.
2017 മുതൽ ഇത് വരെ സംസ്ഥാനത്ത് 5,10,984 കുടുംബങ്ങളുമായാണ് ലൈഫ് പദ്ധതി പ്രകാരം കരാർ ഒപ്പിട്ടത്. ഇതിൽ 4,05646 വീടുകൾ പൂർത്തിയായി. എന്നാൽ മറ്റുള്ളവരുമായി കരാർ ഒപ്പിടുന്നതിൽ തീരുമാനം വൈകുകയാണ്. വീടുകൾക്കുള്ള വായ്പ ലഭ്യമാക്കിയിരുന്ന ഹഡ്കോയിൽ നിന്നുള്ള ഫണ്ടിന്റെ പരിധി തീർന്നതാണ് കാരണം.



