പി വി അൻവറിനെ അനുനയിപ്പിക്കാൻ ശ്രമങ്ങൾ തുടർന്ന് യുഡിഎഫ് നേതാക്കൾ. അൻവറിന്റെ പിന്തുണ തേടി യുഡിഎഫ് നേതാക്കൾ വീണ്ടും അദ്ദേഹത്തെ സമീപിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രസ്താവനയിൽ അതൃപ്തി വേണ്ട ,വാതിലുകൾ ഒന്നും അടഞ്ഞിട്ടില്ലെന്നും യു ഡി എഫ് നേതാക്കൾ പറയുന്നു. അൻവറുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ഉൾപ്പെടെയുള്ളവർ സംസാരിച്ചിട്ടുണ്ട്.
പാലക്കാട് ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിച്ച് ചേലക്കരയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കാൻ പാർട്ടിയിൽ നീക്കം നടക്കുന്നതായാണ് റിപ്പോർട്ട്. വിഷയം ചർച്ച ചെയ്യാൻ ഡിഎംകെ ഇന്ന് യോഗം ചേരും.
സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതുൾപ്പെടെ പി വി അൻവർ മുന്നോട്ടുവെച്ച ഉപാധികളൊന്നും അംഗീകരിക്കാനാകില്ലെന്നും, സൗകര്യമുണ്ടെങ്കിൽ മാത്രം സഹകരിച്ചാൽ മതിയെന്നും പ്രതിപക്ഷ നേതാവ് കഴിഞ്ഞ ദിവസം മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ പറഞ്ഞിരുന്നു. എല്‍ഡിഎഫിൽ നിന്നും പിന്മാറുമ്പോൾ അൻവർ ഉന്നയിച്ച കാരണങ്ങൾ ഉയർത്തിപ്പിടിക്കുകയാണെങ്കിൽ അദ്ദേഹം യുഡിഎഫിനെ പിന്തുണയ്ക്കുകയാണ് വേണ്ടതെന്നും വി ഡി സതീശൻ പറഞ്ഞു.
യുഡിഎഫിന് മുന്നിൽ ഉപാധികൾ വെച്ചുകൊണ്ടുള്ളഅൻവറിന്റെ താമശകളൊന്നും വേണ്ട. ചേലക്കരയിൽ രമ്യയെ പിൻവലിക്കാൻ ആണല്ലോ തങ്ങൾ ഈ പണിയൊക്കെ എടുക്കുന്നതെന്നും അൻവറിന്റെ ഈ ആവശ്യം ഒരു തമാശയായി മാത്രം കണ്ടാൽ മതിയെന്നുമാണ് വി ഡി സതീശൻ പരിഹാസരൂപേണ കഴിഞ്ഞ ദിവസം പറഞ്ഞത്.



