കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ക്ക് നേരിട്ടും അല്ലാതെയും കള്ളപ്പണം വെളുപ്പിക്കലിൽ പങ്കുണ്ടെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.
മുഖ്യപ്രതിയായ കിരൺ ഇടനിലക്കാരനായ സതീഷ്കുമാർ വഴി അനധികൃത വായ്പയായും മറ്റും 25 കോടി രൂപയെങ്കിലും കൈപ്പറ്റിയിട്ടുണ്ട്. ഇതില്‍ 14 കോടിയോളം രൂപ കേസിലെ മറ്റു പ്രതികളായ പി ആര്‍ അരവിന്ദാക്ഷന്‍, പി സതീഷ്‌കുമാര്‍, സി കെ ജില്‍സ് എന്നിവർക്ക് കൈമാറിയിട്ടുണ്ടെന്നും ഇ.ഡി പറഞ്ഞു. ഈ പണം നിയമപരമല്ലെന്ന് അറിഞ്ഞു തന്നെയാണ് പ്രതികൾ തിരിമറി നടത്തിയതെന്നും ഇ.ഡി കോടതിയിൽ വാദിച്ചു.
കേസിലെ പ്രതികളായ പി ആര്‍ അരവിന്ദാക്ഷന്‍, പി സതീഷ്‌കുമാര്‍, സി കെ ജില്‍സ് എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്ന വേളയിലാണ് ഹൈക്കോടതിയില്‍ ഇഡിയുടെ വിശദീകരണം. കൂട്ടുപ്രതികളുടെ മൊഴികള്‍ എങ്ങനെ തെളിയിക്കുമെന്ന് ഇതിനിടെ കോടതി ആരാഞ്ഞു. ആദായ നികുതി റിട്ടേണ്‍, പ്രതികളുമായി ബന്ധമുള്ള ദേവി ഫിനാന്‍സിന്റെ ബാലന്‍സ് ഷീറ്റ്, ബാങ്ക് അക്കൗണ്ട് രേഖകള്‍, വിചാരണ കോടതിയുടെ കണ്ടെത്തലുകള്‍ എല്ലാം ഇക്കാര്യങ്ങള്‍ തെളിയിക്കുന്നതാണെന്നായിരുന്നു ഇഡിയുടെ മറുപടി.