കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ കൈവിരലിനു ചികിത്സ തേടിയെത്തിയ നാലു വയസ്സുകാരിക്ക് നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തില്‍ ഡോക്ടര്‍ക്ക് വീഴ്ച സംഭവിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡി.എം.ഇക്ക് സമര്‍പ്പിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.
കുട്ടിയുടെ നാവിന് പ്രശ്‌നങ്ങള്‍ കണ്ടതിനാലാണ് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, നാവിന്റെ ശസ്ത്രക്രിയയ്ക്ക് മുമ്പ്കുട്ടിയുടെ മാതാപിതാക്കളെ ഇക്കാര്യം അറിയിച്ചില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. വാക്കാലെങ്കിലും അറിയിക്കണമായിരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
അതേസമയം, മെഡിക്കല്‍ ബോര്‍ഡ് ചേരണമെന്ന ആവശ്യവുമായി പോലീസ് ഡി.എം.ഒയ്ക്ക് കത്തുനല്‍കും. ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴി ശനിയാഴ്ച രേഖപ്പെടുത്തിയേക്കും. സംഭവം വിവാദമായതോടെ ആരോഗ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടുകയും അസോസിയേറ്റ് പ്രൊഫസര്‍ ഡോ. ബിജോണ്‍ ജോണ്‍സണെ സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തിരുന്നു.