എറണാകുളം: സിപിഎം നേതാവ് ഇ പി ജയരാജനെ വെടിവെച്ചുകൊല്ലാന്‍ ശ്രമിച്ച കേസില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെ കുറ്റവിമുക്തനാക്കി ഹൈക്കോടതി. വധശ്രമക്കേസിന്‍റെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കണം എന്നാവശ്യപ്പെട്ട് നൽകിയ കെ സുധാകരന്‍റെ ഹർജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി. കെ. സുധാകരനെതിരേ യാതൊരു തെളിവുകളുമില്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തല്‍.
ഇ പി ജയരാജനെ 1995 ഏപ്രിൽ 12 ന് കേരളത്തിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ വധിക്കാൻ ശ്രമിച്ചുവെന്നാണ് കേസ്. ഒന്നാം പ്രതി വിക്രംചാലിൽ ശശി ജയരാജനു നേരെ വെടിയുതിർക്കുകയായിരുന്നു. കേസിൽ ഒന്നുംരണ്ടും പ്രതികളായ പേട്ട ദിനേശൻ, വിക്രംചാലിൽ ശശി എന്നിവരെ ആദ്യം ആന്ധ്രയിലെ വിചാരണ കോടതി ശിക്ഷിച്ചെങ്കിലും മേൽക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി തന്നെയും കേസിൽ നിന്ന് കുറ്റമുക്തമാക്കണമെന്ന് ആവശ്യപ്പെട്ട് കെ.സുധാകരൻ കോടതിയെ സമീപിച്ചത്. എന്നാൽ, സുധാകരനെതിരെ ഗൂഡാലോചനക്ക് തെളിവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹർജി വിചാരണ കോടതി തള്ളി. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.