കണ്ണൂര്‍: കണ്ണൂര്‍ ആലക്കോടിൽ നവവധു വിഷം കഴിച്ച് ജീവനൊടുക്കി. ചാണോക്കുണ്ടിലെ പുത്തന്‍പുര ബിനോയിയുടെ മകള്‍ ഡെല്‍ന(23)യാണ് മരിച്ചത്. സംഭവത്തിൽ ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനെയും കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പരിയാരത്തെ കളത്തില്‍പറമ്പില്‍ സനൂപ് ആന്റണി (24), മാതാവ് സോളി ആന്റണി (47) എന്നിവരെയാണ് ആലക്കോട് പോലീസ് അറസ്റ്റുചെയ്തത്.
നാലുമാസം മുന്‍പായിരുന്നു ഡെല്‍നയും സനൂപ് ആന്റണിയും തമ്മിലുള്ള വിവാഹം. 80 പവന്‍ സ്വര്‍ണം ആവശ്യപ്പെട്ട് ഡെല്‍നയെ സ്വന്തം വീട്ടില്‍ പോകാന്‍ നിര്‍ബന്ധിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായാണ് മാതാപിതാക്കളുടെ പരാതി. തിരികെ സ്വന്തം വീട്ടിലെത്തിയ ഡെല്‍ന ഇതിൽ മനംനൊന്ത് വിഷം കഴിക്കുകയായിരുന്നു. ഒരാഴ്ച മുന്‍പാണ് ഡെല്‍ന ആസ്പത്രിയിലായത്, വിഷം ഉള്ളില്‍ച്ചെന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച മരണപ്പെടുകയായിരുന്നു.
ഡെല്‍നയുടെ മാതാപിതാക്കളുടെ പരാതിയിന്മേലാണ് പൊലീസ് കേസെടുത്തത്. തളിപ്പറമ്പ് ഡിവൈ.എസ്.പി. പി.പ്രമോദിന്റെ നിര്‍ദേശപ്രകാരമായിരുന്നു അറസ്റ്റ്. ഗാര്‍ഹികപീഡനം, സ്ത്രീധനപീഡനം എന്നിവയുടെ പേരിലാണ് കേസെടുത്തത്. കോഴിക്കോട്ടെ ആസ്പത്രിയില്‍ ചികിത്സയിലിരിക്കേ കുന്ദമംഗലം മജിസ്‌ട്രേറ്റ് ഡെല്‍നയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പലപ്പോഴായി പോലീസ് ഡെല്‍നയുടെ വീട്ടുകാരില്‍നിന്ന് വിശദമായ മൊഴിയെടുത്തിരുന്നു.