കൊല്ലം: ഗുണ്ടയായ തന്നെ തിരിച്ചറിഞ്ഞില്ലെന്ന കാരണത്താൽ വിദ്യാർഥിയെ മർദ്ദിക്കുകയും ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിക്കുകയും ചെയ്ത് കടന്നു കളഞ്ഞ ഗുണ്ടയെ പൊലീസ് പിടികൂടി. ചിതറ ബൗണ്ടർമുക്കിൽ താമസിക്കുന്ന കൊട്ടിയം ഷിജു (48) ആണ് അറസ്റ്റിലായത്. കഴിഞ്ഞ മാസം ഏപ്രിൽ 19 നാണ് സംഭവമുണ്ടായത്.
മൂന്നുമുക്ക് സജീർ മൻസിൽ മുസമ്മലിന് (18) ആണ് മർദിച്ചത്. കൊല്ലത്ത് കോച്ചിങ് ക്ലാസിനു പോയ മുസമ്മൽ തിരികെ സ്വകാര്യ ബസിൽ വീട്ടിലേക്ക് വരുമ്പോഴാണ് മർദ്ദനമേറ്റത്. ബൗണ്ടർമുക്കിൽ വച്ച് ബസ് ബ്രേക്ക് ഡൗണായാതിനാൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ റോഡിൽ ഇറങ്ങി നിന്നു.
ഈ സമയത്ത് സ്കൂട്ടറിൽ അവിടെയെത്തിയ ഷിജു എല്ലാവരോടും മാറി നിൽക്കാൻ ആവശ്യപ്പെട്ടു. അതിനിടെയാണ് ഇയാൾ മുസമ്മലിനോടു കയർത്തതും നിനക്ക് മാറാൻ ബുദ്ധിമുട്ടുണ്ടോടാ, ഗുണ്ട കൊട്ടിയം ഷിജുവിനെ അറിയില്ലേ എന്നും ചോദിച്ചു. അറിയില്ലെന്ന് പറഞ്ഞ മുസമ്മലിനെ ക്രൂരമായി മർദിക്കുകയായിരുന്നു. കഴുത്തിൽ കുത്തിപ്പിടിച്ച് ബസിനോടു ചേർത്തു ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. ഷിജുവിന്റെ സുഹൃത്തായ ഷിബുവും വിദ്യാർഥിയെ മർദ്ദിച്ചിരുന്നു. ഇയാളെ പൊലീസ് നേരത്തെ തന്നെ പിടികൂടി.
സംഭവത്തിൽ മുസമ്മലിന്റെ കർണപുടം തകരുകയും ആന്തരിക രക്തസ്രാവം ഉണ്ടായി തലച്ചോറിനു മാരകമായ പരിക്കേൽക്കുകയും ചെയ്തു. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സ തേടി. ഒരു മാസമായി ഒളിവിൽ കഴിഞ്ഞ ഷിജുവിനെ ഇന്നലെ കൊട്ടിയത്തു നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ നിരവധി അടിപിടി കേസുകളിൽ പ്രതിയാണ്. കടയ്ക്കൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.