കൊച്ചി: സപ്ലൈക്കോയുടെ പേരില്‍ ഏഴുകോടി രൂപയുടെ തട്ടിപ്പ്. മുന്‍ ഭക്ഷ്യമന്ത്രി പി. തിലോത്തമന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി സതീഷ് ചന്ദ്രനാണ് അറസ്റ്റിലായത്. കേസില്‍ റിമാന്‍ഡിലുള്ള കൊച്ചി എളംകുളം സ്വദേശിയായ സതീഷ് ചന്ദ്രന്‍ മൂന്നുമാസത്തോളം മന്ത്രി തിലോത്തമന്റെ പേഴ്സണല്‍ സ്റ്റാഫിലുണ്ടായിരുന്നു.
അന്നും പലതരത്തിലുള്ള തട്ടിപ്പുകളിലുള്‍പ്പെട്ടിരുന്നതിനെ തുടർന്ന് പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് പുറത്താക്കുകയായിരുന്നു. ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ പണം തട്ടിപ്പ് നടത്തിയതിന് സതീഷ് ചന്ദ്രന്റെ പേരില്‍ കഴിഞ്ഞവര്‍ഷം കൊച്ചി പോലീസ് കേസെടുത്തിരുന്നു. വ്യാജ പർച്ചേഴ്‌സ് ഓർഡർ ഉണ്ടാക്കിയും GST നമ്പർ ദുരുപയോഗം ചെയ്തുമാണ് തട്ടിപ്പ് നടത്തിയത്.
മൂന്ന് ഉത്തരേന്ത്യന്‍ കമ്പനികള്‍ക്ക് സപ്ലൈകോയുടെ വ്യാജ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി ചോളം വാങ്ങി മറിച്ചുവിറ്റ് ഏഴുകോടി രൂപയിലധികമാണ് സതീഷ് ചന്ദ്രന്‍ തട്ടിയെടുത്തത്. ഇതിനായി ഇയാൾ സപ്ലൈകോയുടെ ഔദോഗിക ഇ-മെയിലും ദുരുപയോഗം ചെയ്തു. കഴിഞ്ഞ നവംബർ ജനുവരി മാസങ്ങളിലായിട്ടാണ് തട്ടിപ്പ് നടത്തിയത്.