മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണ വിജയനും ഹൈക്കോടതിയുടെ നോട്ടീസ്. സി.എം.ആര്‍.എല്‍- എക്‌സാലോജിക് ഇടപാടില്‍ അന്വേഷണം ആവശ്യപ്പെട്ടുള്ള മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതി നോട്ടീസ് അയച്ചത്.
വീണ വിജയന്റെ സോഫ്റ്റ് വെയർ സ്ഥാപനമായ എക്സാലോജിക്കിന് കരിമണൽ കമ്പനിയായ സിഎംആർഎല്ലിൽ നിന്ന് ഇല്ലാത്ത സേവനത്തിന് മുഖ്യമന്ത്രിയും മകളും ഒരു കോടി 72 ലക്ഷം കൈപ്പറ്റിയത് അഴിമതിനിരോധന നിയമപ്രകാരം അന്വേഷിക്കണം എന്നാവശ്യപ്പെട്ടായിരുന്നു കുഴൽനാടൻ നൽകിയ ഹർജി.
ഇതാണ് തിരുവനന്തപുരം വിജിലൻസ് കോടതി തള്ളിയത്. ഇതിനെതിരെ കുഴൽനാടൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇ.ഡി അന്വേഷണത്തിനെതിരെ സിഎംആർഎല്ലും കെഎസ്ഐഡിസിയും സമർപ്പിച്ച ഹർജികളും ഹൈക്കോടതിയിലുണ്ട്.