ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ച് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി വെള്ളിയാഴ്ച ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ ഷെയ്ഖ് ഹസീനയെ വിദേശകാര്യ സഹമന്ത്രി കീർത്തിവർദ്ധൻ സിംഗ് വിമാനത്താവളത്തിൽ സ്വീകരിച്ചു.
18-ാം ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ഔദ്യോഗിക സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിയാണ് ഷെയ്ഖ് ഹസീന. പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ചാണ് ഇന്ത്യയിൽ എത്തിയിരിക്കുന്നത്. ജൂലൈയിൽ ചൈന സന്ദർശിക്കാനിരിക്കെയാണ് ഹസീന ഇന്ത്യയിലെത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ഷെയ്ഖ് ഹസീന പങ്കെടുത്തിരുന്നു.
ദ്വിദിന സന്ദർശനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻകർ, വിദേശകാര്യമന്ത്രി എസ്.ജയശങ്കർ എന്നിവരുമായി ഷെയ്ഖ് ഹസീന കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുമായി ശനിയാഴ്ച ഹൈദരാബാദ് ഹൗസിലാണ് കൂടിക്കാഴ്ച. സന്ദർശനത്തിൽ ഇരുരാജ്യങ്ങളും വിവിധ കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവയ്ക്കുമെന്നാണ് സൂചന.