തിരുവിതാംകൂർ ദേവസ്വം ബോർഡ് റാങ്ക് ലിസ്റ്റിൽ ക്രമക്കേടെന്ന് പരാതി, വനിതയായത് കൊണ്ട് മാർക്ക് കുറച്ചു, ഉദ്യോഗാർത്ഥി ഹൈക്കോടതിയെ സമീപിച്ചു

തിരുവിതാംകൂർ ദേവസ്വം ബോർഡ് പിആർഒ നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ ക്രമക്കേട് നടന്നുവെന്ന് ഉദ്യോഗാർത്ഥിയുടെ പരാതി. എഴുത്ത് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഉദ്യോഗാർത്ഥി വനിതയായത് കൊണ്ട് ഇൻ്റർവ്യൂയിൽ മാർക്ക് കുറച്ചുവെന്നാണ് ഉദ്യോഗാർത്ഥിയായ…

തിരുവിതാംകൂർ ദേവസ്വം ബോർഡ് പിആർഒ നിയമനത്തിനായി തയ്യാറാക്കിയ റാങ്ക് ലിസ്റ്റിൽ ക്രമക്കേട് നടന്നുവെന്ന് ഉദ്യോഗാർത്ഥിയുടെ പരാതി. എഴുത്ത് പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് നേടിയ ഉദ്യോഗാർത്ഥി വനിതയായത് കൊണ്ട് ഇൻ്റർവ്യൂയിൽ മാർക്ക് കുറച്ചുവെന്നാണ് ഉദ്യോഗാർത്ഥിയായ നിതയുടെ ആരോപണം. ഉദ്യോഗാർത്ഥി ഹൈക്കോടതിയെ സമീപിച്ചു.

നൂറിൽ 70 മാർക്ക് നേടിയ എ ബി നിതയായിരുന്നു എഴുത്ത് പരീക്ഷ കഴിഞ്ഞപ്പോള്‍ ഒന്നാമത് എത്തിയത്. എന്നാൽ എഴുത്ത് പരീക്ഷയിൽ ഒന്നാം സ്ഥാനകാരിക്ക് അഭിമുഖ പരീക്ഷയിൽ കിട്ടിയത് മൂന്ന് മാർക്കാണ്. അഭിമുഖ പരീക്ഷ കഴിഞ്ഞ് ആറ് പേരുടെ മെയിൻ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എഴുത്ത് പരീക്ഷയിൽ 67 മാ‍ർക്കുണ്ടായിരുന്ന ജി എസ് അരുണിന് അഭിമുഖത്തിൽ ഏഴ് മാർക്ക് ലഭിച്ചതോടെ ഒന്നാമതെത്തി.നിതക്ക് രണ്ടാം സ്ഥ്നമാണ് ലഭിച്ചത്. ഇവിടെ കള്ളകളി നടന്നുവെന്നാണ് ഉദ്യോഗാർത്ഥിയുടെ ആരോപണം.

മെയിൻ ലിസ്റ്റിൽ മൂന്ന് മാർക്ക് കിട്ടിയത് തനിക്ക് മാത്രമാണ്. പിന്നിലുള്ള റാങ്കുകാർക്കും ആറും നാലും, അഞ്ചും മാർക്ക് ലഭിച്ചുവെന്ന് നിത പറയുന്നു. നിതക്ക് അഭിമുഖത്തിൽ നാല് മാർക്ക് ലഭിച്ചാൽ പോലും ജോലിക്ക് അർഹതവരും. സാമ്പത്തിക പിന്നോക്ക അവസ്ഥയും, പ്രായവും പരിഗണിക്കുമ്പോള്‍ അരുണിന് മുന്നേ നിതക്ക് നിയമപ്രകാരം നിയമനം ലഭിക്കും.

വനിതകള്‍ക്ക് നിയമനം ലഭിക്കാതിരിക്കാൻ ബോധപൂർവ്വം മാർക്ക് മൂന്നായി കുറച്ചുവെന്നാണ് നിതയുടെ ആരോപണം. ഇക്കാര്യം ചൂണ്ടികാട്ടിയാണ് നിത ഹൈക്കോടതിയെ സമീപിച്ചത്.

Leave a Reply