ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തെരച്ചിൽ ഇന്ന് പത്താം ദിനത്തിൽ. അപകട സ്ഥലത്ത് നിന്ന് 20 മീറ്റർ മാറി കണ്ടെത്തിയ ലോറിയിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ഇന്നത്തെ തെരച്ചിലിന്റെ മേൽനോട്ടത്തിനായി കർണാടക ലോ ആൻഡ് ഓർഡർ എഡിജിപി ആർ ഹിതേന്ദ്രയെ മുഖ്യമന്ത്രി നിയോഗിച്ചു. മേജർ ജനറൽ ഇന്ദ്രബാലന്റെ നേതൃത്വത്തിലുള്ള സംഘവും സ്ഥലത്തുണ്ട്.
മേഖലയിൽ കനത്ത മഴ തുടരുകയാണ്. ലോറി വലിച്ച് കയറ്റാൻ വലിയ ക്രെയിൻ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ റോഡ് ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു. ദൗത്യത്തിന് കരസേനയും നാവികസേനയും പ്രത്യേക ആക്ഷൻ പ്ലാൻ തയ്യാറാക്കി. മുങ്ങൽ വിദഗ്ധരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന.
നിലവിൽ നേവി സംഘം നേരിടുന്ന പ്രധാന വെല്ലുവിളി ഗംഗാവലി പുഴയുടെ അടിയൊഴുക്കാണ്. പുഴയുടെ ഒഴുക്കിന്‍റെ ശക്തി അടക്കം ഗ്രൗണ്ട് റിപ്പോർട്ടുകൾ അനുസരിച്ചാകും തുടർനടപടികൾ നാവിക സേന സ്വീകരിക്കുക. കുത്തൊഴുക്ക് കുറയ്ക്കാനുള്ള സാധ്യതകൾ നാവികസേന പരിശോധിക്കുന്നുണ്ട്.