മലയാള സിനിമാ മേഖലയിൽ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിച്ച് പരിഹാരംനിര്‍ദേശിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി നല്‍കിയ റിപ്പോര്‍ട്ട് ഹൈക്കോടതി സ്റ്റേ ചെയ്തത് നിരാശാജനകമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ്മ ഡബ്ല്യൂ.സി.സിയുടെ പ്രതികരണം. എന്നാൽ തുടക്കംതൊട്ടേ റിപ്പോര്‍ട്ട് പുറത്തുവരാതിരിക്കാന്‍അമിതതാത്പര്യം കാട്ടിയത് സര്‍ക്കാരായിരുന്നു. 2019-ല്‍ കിട്ടിയ റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് നിയമസഭയ്ക്കകത്തും പുറത്തും സര്‍ക്കാര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.
റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മിഷനെടുത്ത തീരുമാനം ഹൈക്കോടതി ഒരാഴ്ചത്തേക്ക് വിലക്കിയിട്ടുണ്ട്. വ്യക്തികളുടെ സ്വകാര്യത ഹനിക്കാതെയുള്ള റിപ്പോര്‍ട്ട് പുറത്തുവിടാനാണ് കമ്മിഷന്റെ ഉത്തരവ്. സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴില്‍സാഹചര്യങ്ങളുമൊക്കെ പഠിക്കാന്‍ രാജ്യത്താദ്യമായി രൂപീകരിച്ച കമ്മീഷനാണ് ഹേമ കമ്മറ്റി.
എന്നാൽ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ച നിർമാതാവ് സജിമോൻ പറയിലിനെ തള്ളി നിർമ്മാതാക്കളുടെ സംഘടന. സജിമോൻ അസോസിയേഷനിൽ അംഗമല്ലെന്നും റിപ്പോർട്ട് പുറത്തുവിടുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക നിലപാടില്ലെന്നും നിർമ്മാതാക്കളുടെ സംഘടന വ്യക്തമാക്കി.