തിരുവനന്തപുരം: പൂജാരിയെ കോവിലിൽ കയറി പൊലീസ് കസ്റ്റഡിയിലെടുത്തെന്ന പരാതിയിൽ സിറ്റി പൊലീസ് കമ്മീഷണർ റിപ്പോർട്ട് തേടി. തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലിൽ നിന്ന് വൈകീട്ട് 5.30ന് പൂജയ്ക്കിടെ അരുൺ പൂജാരിയെ ബലമായി പൊലീസ് കൊണ്ട് പോയെന്നാണ് പരാതി. പൂജാരിയെ കസ്റ്റഡിയിലെടുത്തതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഫോർട്ട് എസിപിക്ക് നിർദ്ദേശം നൽകി.
പൂന്തുറ ദേവി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണക്കേസിൽ ചോദ്യം ചെയ്യാനെന്ന് പറഞ്ഞാണ് പൂജാരിയെ കസ്റ്റഡിയിൽ എടുത്തത്. ഈ ക്ഷേത്രത്തിലെ മുൻ പൂജാരിയായിരുന്നു അരുൺ. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം രാവിലെ സ്റ്റേഷനിൽ ഹാജരായി വിവരങ്ങൾ നൽകാൻ പൊലീസ് അരുണിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അരുൺ എത്തുന്നതിനായി കാത്തുനിൽക്കാതെ ഇന്നലെ വൈകിട്ടോടെ കോവിലിൽ നിന്ന് കസ്റ്റഡിയിൽ എടുത്തെന്നാണ് ആരോപണം.
പരാതി ഉയർന്നതോടെ പിന്നാലെ രാത്രി 8 മണിയോടെ അരുണിനെ തിരികെ കൊണ്ടുവിട്ടു. പൊലീസ് തന്നെ അപമാനിച്ചെന്നും പൂജ തടസ്സപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടി അരുൺ പോറ്റിയും കോവിൽ ട്രസ്റ്റ് ഭാരവാഹികളും ഫോർട്ട് പൊലീസിൽ പരാതി നൽകിയിരുന്നു. ഫോർട്ട് എസിപിയെ നേരിൽ കണ്ടാണ് പരാതി നൽകിയത്. ഇവരുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.