വയനാട്ടിലെ ദുരന്തഭൂമിയിലേക്ക് പൊലീസ് നായ്ക്കളായ മായയും മർഫിയുമെത്തും. മണ്ണിനടിയിൽ നിന്നും മനുഷ്യശരീരം കണ്ടെത്താൻ പ്രേത്യേക പരിശീലനം നേടിയ നായ്ക്കളാണ് മായയും മർഫിയും. പെട്ടിമുടി ദുരന്തത്തിൽ 8 മൃതദേഹങ്ങൾ കണ്ടെത്തിയത് മായ എന്ന പൊലീസ് നായയായിരുന്നു. ഇവർക്ക് 40 അടി താഴെ വരെ ആഴത്തിലുള്ള മൃതദേഹങ്ങളും അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനുള്ള കഴിവുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനിടെ വയനാട് ജില്ലയിൽ 300 മില്ലിമീറ്ററിന് മുകളില്‍ മഴ രേഖപ്പെടുത്തിയത്. ഇതിൽ തെറ്റമലയില്‍ മാത്രം 409 മില്ലിമീറ്റര്‍ മഴയാണ് 24 മണിക്കൂറിനിടെ പെയ്തത്. പുലർച്ചെ രണ്ട് മണിയോടെയാണ് ഒരു നാടിനെ നടുക്കി ഉരുൾപൊട്ടിയത്. ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് മരണം 67 ആയിരിക്കുകയാണ്. മുണ്ടക്കൈയേയും ചൂരല്‍മലയേയും ബന്ധിപ്പിക്കുന്ന പാലം തകര്‍ന്നതോടെ 300-ഓളം കുടുംബങ്ങളിലുള്ള ആയിരത്തോളം പേര്‍ ഏറക്കുറെ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
രക്ഷാപ്രവർത്തനത്തിനായി സൈന്യം ഉൾപ്പെടെയുള്ള സംവിധാനങ്ങൾ വയനാട്ടിലേക്ക് എത്തും. രക്ഷാപ്രവർത്തനത്തിനായി 200 അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. വ്യോമസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ ദുരന്ത മേഖലയിലേക്കെത്തും. കണ്ണൂരിലെ മിലിട്ടറി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘവും എത്തും. കൂടാതെ നേവി സംഘവും വയനാട്ടിലേക്ക് എത്തും.