കേരള ചരിത്രത്തിലെ ഏറ്റവും വലിയ ഉരുൾപൊട്ടൽ ദുരന്തത്തിൽ 153 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് റോപ്പ് മാർഗവും എയർ ലിഫ്റ്റ് ചെയ്തും പാലത്തിലൂടേയും മുഴുവൻ പേരെയും മറുകരയിലെത്തിച്ചത്. 800ൽ അധികം പേരെ മുണ്ടക്കൈയിൽ നിന്ന് രക്ഷിച്ചതായും, കുടുങ്ങിക്കിടന്ന മുഴുവൻ പേരെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായും രക്ഷാപ്രവർത്തകർ അറിയിച്ചു.
കഴിഞ്ഞ ദിവസം രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടർന്നിരുന്നു. ഇനിയും കണ്ടെത്താനിരിക്കുന്നവരിൽ തേയില, കാപ്പി തോട്ടങ്ങളിലെ തൊഴിലാളികളും അവരുടെ കുടുംബങ്ങളും ഉൾപ്പെടുന്നു. കണക്കുകൾ പ്രകാരം ഇനിയും 211 പേരെ കണ്ടെത്താനുണ്ട്. അതിനായുള്ള പ്രവര്‍ത്തനങ്ങളാണ് ഇന്ന് നടക്കുക. ഉരുൾപൊട്ടലിനെത്തുടർന്ന് ചൂരൽമലയിലെയും മുണ്ടക്കൈയിലെയും കല്ലും മരങ്ങളും മറ്റുമെല്ലാം കൂടുതൽ അടിഞ്ഞുകിടക്കുന്നത് അട്ടമലയിലാണ്. ഇവ മാറ്റിയാൽ മാത്രമേ ദുരന്തത്തിനിരയായ കൂടുതൽ ആളുകളേ കണ്ടെത്താൻ സാധിക്കൂ.