ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ നടൻമാരായ മുകേഷ്, ജയസൂര്യ, മണിയൻപിള്ള രാജു എന്നിവർക്കെതിരെ പീഡന ആരോപണം ഉന്നയിച്ച നടി ഇപ്പോൾ പ്രത്യേക അന്വേഷണ സംഘത്തിനെതിരെ ആരോപണവുമായി എത്തിയിരിക്കുന്നു. അന്വേഷണ സംഘം തന്റെയും കുടുംബത്തിന്റെയും സ്വകാര്യത നശിപ്പിക്കുന്നു . തന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഉൾപ്പെടെ പോലീസ് സംഘം ലോക്ക് ചെയ്തെന്നും ഇതിലൂടെ തന്റെ സ്വകാര്യത പോലീസ് നശിപ്പിക്കുകയാണ് ചെയ്യുന്നതെന്നും പരാതിക്കാരി പറയുന്നു.
എന്തൊക്കെയാണെങ്കിലും നടന്മാർക്ക് എതിരായ ആരോപണങ്ങളിൽ നിന്ന് താൻ പിന്നോട്ടില്ലെന്നും അവർ അവർത്തിച്ച് പറയുന്നു. ആലുവ സ്വദേശിനിയായ നടി എല്ലാ രീതിയിലും പ്രത്യേക അന്വേഷണ സംഘത്തോട് സഹകരിക്കുകയാണെന്നും പറഞ്ഞു. എന്നാൽ പോലീസ് തന്നോട് ചെയ്യുന്നത് അൽപ്പം കൂടുതൽ ആണ്. തനിക്ക് പൊതുജനങ്ങളുമായി ഇടപെടാനുള്ള വഴി പോലീസ് ഇല്ലാതാക്കി എന്നാണ് അവർ ആരോപിക്കുന്നത്.
തന്റെ ഫേസ്‌ബുക്ക് ആക്‌സസ് അവർ നഷ്‌ടപ്പെടുത്തി, അന്വേഷണ സംഘം സ്ഥിരം തന്റെ വീട്ടിൽ അന്വേഷണം നടത്താൻ എന്ന് പറഞ്ഞു വരുന്നതു കൊണ്ട് പുറത്തിറങ്ങാൻ കഴിയാതെ തന്റെ മകൻ റൂമിൽ കയറിയിരിക്കുകയാണ്. അവരുടെ ഉപദ്രവം ഇനിയും തുടരാൻ കഴിയില്ലെന്ന് വ്യക്തമാക്കിയ നടി എന്തൊക്കെയോ വൃത്തികെട്ട കളികൾ ചുറ്റും നടക്കുന്നതായും ആരോപിക്കുന്നു