പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരായ വിദ്വേഷ പ്രസംഗങ്ങൾ, എന്‍.ഡി.എ നേതാക്കള്‍ക്കെതിരേ പരാതി നല്‍കി കോണ്‍ഗ്രസ്. ബിജെപിയുടെയും സഖ്യകക്ഷി നേതാക്കളുടെയും ഭീഷണികൾ രാഹുൽ ഗാന്ധിയെ വധിക്കണമെന്നും ദേഹോപദ്രവം ഏൽപ്പിക്കണമെന്ന ലക്ഷ്യം വെച്ചുള്ളതാണ് പരാമര്‍ശങ്ങളെന്നാണ് കോണ്‍ഗ്രസിന്റെ ആരോപണം.
ബി,ജെ.പി നേതാക്കളായ തര്‍വീന്ദര്‍ സിങ് മാര്‍വ, രഗുരാജ് സിങ്, രവ്നീത് സിങ് ബിട്ടു, ശിവസേന എം.എല്‍.എ സഞ്ജയ് ഗെയ്ക്വാദ് എന്നിവരുടെ പ്രസ്താവനകളാണ് പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്.
ഇവർക്കെതിരെ ഭാരത് ന്യായ് സംഹിതയുടെ 351, 352, 353, 61 വകുപ്പുകൾ പ്രകാരം കേസുകൾ റജിസ്റ്റർ ചെയ്യണമന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
സ്ത്രീകൾ, യുവാക്കൾ, ദലിതർ, മറ്റ് പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ തുടങ്ങിയ സമൂഹത്തിലെ അവശ വിഭാഗങ്ങളെ സംബന്ധിച്ച പ്രശ്നങ്ങൾ രാഹുൽ നിരന്തരം ചൂണ്ടിക്കാട്ടുന്നുണ്ട്. ഇതാവാം രാഹുൽ ഗാന്ധിയുടെ മേൽ എൻഡിഎ നേതാക്കൾ വ്യക്തിപരമായ വിദ്വേഷം വളർത്തുന്നതെന്നും പരാതി നല്‍കിയ ശേഷം അജയ് മാക്കന്‍ പ്രതികരിച്ചു.



