സംസ്ഥാന ബജറ്റ് നാളെ. രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് ആണ് നാളെ. കനത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ അവതരിപ്പിക്കുന്ന ബജറ്റിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ എന്തൊക്കെയുണ്ടാകും എന്നാണ് കേരളം ഉറ്റുനോക്കുന്നത്. മുണ്ടക്കൈ-ചൂരൽമല പുനരധിവാസം, വിഴിഞ്ഞം തുറമുഖ പദ്ധതി, ക്ഷേമപെന്‍ഷന്‍ വർധിപ്പിക്കൽ തുടങ്ങി പ്രതീക്ഷകള്‍ നിരവധിയാണ്. ക്ഷേമപെന്‍ഷന്‍ 2500 ആക്കി ഉയര്‍ത്തുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ സര്‍ക്കാര്‍, അവസാന സമ്പൂര്‍ണ ബജറ്റിലെങ്കിലും വാക്ക് പാലിക്കുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്നത്.എന്നാൽ 100- രൂപ മുതല്‍ 200 രൂപ വരെ ക്ഷേമപെന്‍ഷന്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.

നികുതിയേതര വരുമാന വർധനവിനുള്ള മാർഗങ്ങലക്കും ബജറ്റിൽ ഏറെ പ്രാധാന്യമുണ്ടാകും. അധിക വിഭവ സമാഹരണം ലക്ഷ്യമിട്ട് സേവനങ്ങൾക്കുള്ള ഫീസും പിഴയും കൂട്ടിയേക്കും. കിഫ്ബി റോഡുകളിലെ യൂസര്‍ ഫീ യില്‍ മന്ത്രി സഭ തീരുമാനമെടുത്തിട്ടില്ല. ബജറ്റില്‍ ഇതില്‍ പ്രഖ്യാപനം ഉണ്ടാകുമോ എന്നതും അറിയേണ്ടതുണ്ട്. ബജറ്റിന് മുന്നോടിയായി മദ്യവില ഉയര്‍ത്തിയിരുന്നു. അതിനാൽ ഇനി ബജറ്റിൽ ഉയര്‍ത്താന്‍ സാധ്യത കുറവാണ്.



