മൂന്നാമൂഴം ഉറപ്പിക്കണമെങ്കില്‍ തദ്ദേശതെരഞ്ഞെടുപ്പിൽ വിജയം അനിവാര്യമെന്ന് വ്യക്തമാക്കി കീഴ്ഘടകങ്ങൾക്ക് സർക്കുലറുമായി സി.പി.എം സംസ്ഥാന നേതൃത്വം. എല്‍.ഡി.എഫിൽ ഐക്യം പ്രധാനമെന്നും പൊതു അംഗീകാരമുള്ള യുവതീ, യുവാക്കളെ സ്ഥാനാര്‍ഥികളാക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
എല്‍.ഡി.എഫിൽ സീറ്റുധാരണ ഉണ്ടാക്കിയ ശേഷമായിരിക്കണം സ്ഥാനാര്‍ഥിനിര്‍ണയം. ഇടതുപക്ഷവുമായി സഹകരിക്കുന്ന പൊതു സ്വീകാര്യതയുള്ളവരെ എതിരാളികള്‍ സ്ഥാനാര്‍ഥിയാക്കാതിരിക്കാന്‍ ജാഗ്രത വേണമെന്നും സര്‍ക്കുലറിലുണ്ട്.
വിജയസാധ്യതയുള്ളവരെ മാത്രം സ്ഥാനാര്‍ഥികളായി പരിഗണിക്കണം. തെരഞ്ഞെടുപ്പില്‍ യുവത്വത്തിന് പ്രധാന്യം നല്‍കണം. സാമൂഹ്യഘടകങ്ങളും സ്ഥാനാര്‍ഥിനിര്‍ണയത്തിന് പരിഗണിക്കണം. തെരഞ്ഞെടുപ്പില്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ മത്സരിക്കേണ്ടതില്ലെന്ന കര്‍ശന നിര്‍ദേശവും നല്‍കിയിട്ടുണ്ട്.



