വയനാട് മെഡിക്കൽ കോളേജിൽ അരിവാൾ രോഗം ബാധിച്ച ആദിവാസി സ്ത്രീ മതിയായ ചികിത്സ ലഭിക്കാതെ മരിച്ചു. വെള്ളമുണ്ട എടത്തിൽ പണിയ കോളനിയിലെ സുരേഷിൻ്റെ ഭാര്യ സിന്ധുവാണ് ഇന്നലെ രാത്രി മരിച്ചത്.
സിന്ധുവിനെ കാൽമുട്ടു വേദനയെ തുടർന്നാണ് ശനിയാഴ്ച രാവിലെ വയനാട് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. സ്ത്രീകളുടെ വാർഡിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രിയോടെ നെഞ്ച് വേദന അനുഭവപ്പെട്ടു. ഉടൻ സിന്ധുവിൻ്റെ അമ്മ ഗീത ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സുമാരോട് വിവരം പറഞ്ഞെങ്കിലും നഴ്‌സ്‌മാർ തട്ടിക്കയറുകയാണ് ചെയ്തതെന്നും ഡോക്ടറെ വിളിച്ചില്ലെന്നും ബന്ധുക്കൾ ആരോപിച്ചു.
പിന്നീട് അവശതയിലായതിനെത്തുടർന്നാണ് ഡോക്ടർ എത്തിയത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സിന്ധു മരിച്ച ശേഷമാണ് തങ്ങളെ സമാധാനിപ്പിക്കാൻ ഐസിയുവിലേക്ക് കൊണ്ടുപോയെന്നും അമ്മ ഗീത പറഞ്ഞു. 9 മണിയോടെയാണ് സിന്ധു മരിച്ചത്. സിന്ധുവിന്റെ മരണശേഷം നേഴ്സുമാരെ ആശുപത്രിയിൽ നിന്ന് കാണാതായി എന്നും ബന്ധുക്കൾ പറയുന്നു.



