ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് ഗുജറാത്തിലെ കോൺഗ്രസ് ഓഫിസിന് നേരെ ആക്രമണം. അഹ്മദാബാദിലുള്ള കോൺഗ്രസ് ഓഫിസായ രാജീവ് ഗാന്ധി ഭവന് നേരെയാണ് വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗ്ദൾ പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തിന്റെ വിഡിയോ ബജ്റംഗ്ദൾ പ്രവർത്തകർ സമൂഹ മാധ്യമങ്ങളിൽ പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്.
അക്രമികൾ അവിടെയുണ്ടായിരുന്ന രാഹുൽ ഗാന്ധിയുടെ ചിത്രങ്ങൾ നശിപ്പിക്കുകയും പോസ്റ്ററുകൾ വികൃതമാക്കുകയും ചെയ്തു. ആക്രമണത്തിന് പിന്നിൽ ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആർ.എസ്.എസ് എന്നിവരാണെന്ന് ഗുജറാത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും ഗുജറാത്ത് നിയമസഭയിലെ കോൺഗ്രസ് നേതാവുമായ അമിത് ചാവ്ദ എക്സിൽ പങ്കുവെച്ച കുറിപ്പിൽ ആരോപിച്ചു.
ലോക്‌സഭയിൽ കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നടത്തിയ ഹിന്ദു പരാമർശം സഭ രേഖകളിൽ നിന്നും നീക്കം ചെയ്യ്തു. ഹിന്ദു എന്ന് സ്വയം പറയുന്നവർ അക്രമങ്ങൾ പ്രോത്സാഹിപ്പിക്കുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.