അമേഠിയിൽ പരാജയപ്പെട്ട മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ മോശം പരാമർശങ്ങൾ പാടില്ലെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജയവും തോൽവിയും ജീവിതത്തിൻ്റെ ഭാഗമാണെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി. സ്മൃതി ഇറാനി ഇന്നലെ ദില്ലിയിലെ ഔദ്യോഗിക വസതി ഒഴിഞ്ഞതിനെ തുടർന്ന് സാമൂഹ്യ മാധ്യമങ്ങളിൽ നിരവധി ട്രോൾ വിഡിയോകളും പരാമർശങ്ങളും വന്നിരുന്നു.
സ്മൃതി ഇറാനിക്കെതിരെയോ മറ്റാർക്കെങ്കിലും എതിരെയോ മോശം പദപ്രയോഗങ്ങൾ ശരിയല്ലെന്നും ഇത് ഒഴിവാക്കണമെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.
അതിനിടെ, വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ച് ബിജെപി രംഗത്തെത്തി. രാഹുൽ ഗാന്ധിയെ സ്മൃതി ഇറാനി 2019ൽ തോൽപ്പിച്ചത് സഹിക്കാൻ ഇതുവരെ കോൺഗ്രസിനായിട്ടില്ലെന്ന് ബിജെപി ആരോപിച്ചു. ഈ സാഹചര്യത്തിലാണ് സ്മൃതിക്കെതിരായ ട്രോൾ ഒഴിവാക്കണമെന്ന രാഹുലിൻ്റെ പ്രസ്താവന.