പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തുമെന്ന് റിപ്പോർട്ട്. യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിൻ്റെ പ്രത്യേക ക്ഷണപ്രകാരമാണ് സന്ദർശനം. ഈ മാസം 12,13 തീയതികളിലാണ് മോദി അമേരിക്ക സന്ദർശിക്കുന്നത്. വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച നടത്തും.
അനധികൃത കുടിയേറ്റ വിഷയമടക്കമുള്ളവ ഇരുനേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായേക്കും
ട്രംപ് അധികാരമേറ്റശേഷം ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേയുള്ള നടപടികളെ സംബന്ധിച്ചാണ്. ഈ വിഷയത്തില്‍ ഇരു രാജ്യങ്ങളും തമ്മില്‍ നയപരമായ ചര്‍ച്ചകള്‍ നടത്തും. ഈ മാസം പത്തിന് പ്രധാനമന്ത്രി ഫ്രാൻസിലേക്ക് പോകുന്നുണ്ട്. ഇവിടെ നിന്നായിരിക്കും അദ്ദേഹം അമേരിക്കയിലേക്ക് പോവുകയെന്നാണ് വിവരം. . ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ആക്ഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ഫ്രാന്‍സ് സന്ദര്‍ശിക്കുന്നത്.
അതേസമയം പ്രധാനമന്ത്രിയെ യുഎസ് പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണ ചടങ്ങിലേക്ക് ക്ഷണിക്കാതിരുന്നത് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി കഴിഞ്ഞദിവസം ലോക്സഭയിൽ ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അമേരിക്കയിൽ നിന്ന് പ്രധാനമന്ത്രിക്ക് ക്ഷണമെത്തിയത്.